
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ എക്സൈസുകാർ മർദ്ദിച്ചതായി പരാതി. നായ്ക്കർപാടി സ്വദേശി നാഗരാജിനെയാണ് മർദ്ദിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. മദ്യം കടത്തിയെന്നാരോപിച്ചായിരുന്നു മർദനമെന്ന് പരാതിയിൽ പറയുന്നു. നാഗരാജിൻ്റെ കർണപടത്തിന് പരിക്കേറ്റു. ഇയാളെ ചികിത്സക്കായി ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ നാഗരാജ് കസ്റ്റഡിയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപോൾ വീണ് പരിക്ക് പറ്റിതാണെന്നാണ് മട്ടത്തുക്കാട് എക്സൈസ് അധികൃതരുടെ വിശദീകരണം.
അതേ സമയം, ഇടുക്കിയില്‍ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് സരുണ്‍ സജി എന്ന ആദിവാസി യുവാവിനെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയിരുന്നു. യുവാവിനെ കള്ളക്കേസിൽ കുടുക്കിയതിനു 13 പേർക്കെതിരെ ഉപ്പുതറ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 20 തിനാണ് സരുണ്‍ സജിക്കെതിരെ കേസെടുക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിക്ഷേധമുണ്ടായപ്പോള്‍ വനംവകുപ്പ് സിസിഎഫ് അന്വേഷണം നടത്തി. കള്ളകേസെന്ന് ഉറപ്പായതോടെ മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡന്‍ ബി രാഹുലടക്കം ഏഴുപേരെ സസ്പെന്‍റ് ചെയ്തിരുന്നു. സരുണ്‍ സജിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണവും തുടങ്ങി 13 പേരെ പ്രതികളാക്കി പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ മെയ് മാസത്തില്‍ സരുൺ സജിയെ കള്ളക്കേസിൽ കുടുക്കിയ ഏഴ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ച് വനംവകുപ്പ് സർവീസിൽ തിരിച്ചെടുത്തിരുന്നു. തുടര്‍ന്ന് പോലീസിൽ നൽകിയ പരാതി പ്രകാരമെടുത്ത കേസിൽ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് സരുൺ സജി വനംവകുപ്പ് ഓഫീസിനു മുൻപിലെ മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി.
നാല് മണിക്കൂറാണ് കഴുത്തിൽ കയറിട്ട് കത്തിയുമായി സരുൺ മരത്തിനു മുകളിൽ ഇരുന്നത്. വിവരമറിഞ്ഞ് ഉപ്പുതറ സിഐയുടെ നേതൃത്വത്തിൽ പൊലീസും അഗ്നി രക്ഷാസേനയുമെത്തി. ജനപ്രതിനിധികളുടെ സഹായത്തോടെ അനുനയിപ്പിക്കാൻ പരമാവധി ശ്രമിച്ചു. ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യുമെന്ന് ഉറപ്പു കിട്ടാതെ ഇറങ്ങി വരില്ലെന്ന് സരുൺ നിലപാടെടുത്തു. തുടർന്ന് തിരിച്ചെടുത്ത ഉദ്യോഗസ്ഥർ ജോലിയിൽ കയറുന്നതിനു മുൻപ് അറസ്റ്റ് ചെയ്യാമെന്ന് പൊലീസ് ഉറപ്പു നൽകിയതോടെയാണ് സരുൺ താഴെ ഇറങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam