
കൊച്ചി: കൊച്ചിയിൽ വനിതാ കൗൺസിലർ ഹോട്ടൽ ജീവനക്കാരിയെ മർദിച്ചതായി പരാതി. കൊച്ചി നഗരസഭയിലെ വനിതാ കൗൺസിലർ സുനിത ഡിക്സനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഹോട്ടലിന് സമീപത്തെ കാന പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ കൗൺസിലർ വാക്കുതർക്കത്തിനൊടുവിൽ ഹോട്ടൽ ജീവനക്കാരിയെ മർദ്ദിച്ചു എന്നാണ് പരാതി.
വൈറ്റില ജംഗ്ഷനിലാണ് ഈ സ്വകാര്യ ഹോട്ടൽ പ്രവർത്തിക്കുന്നത്. ഈ ഹോട്ടലിലെ ജീവനക്കാരിയെ അവിടുത്തെ യുഡിഎഫ് വനിതാ കൗൺസിലറായ സുനിത ഡിക്സൺ മർദിച്ചു എന്നാണ് പരാതി. ഹോട്ടൽ ജീവനക്കാരും മാനേജ്മെന്റും പറയുന്നത്, നേരത്തെ പല തവണ വനിത കൗൺസിലർ അവിടെ നിന്നും പണം വാങ്ങിയിട്ടുണ്ട്. സമീപകാലത്ത് 15 ലക്ഷം രൂപ ആവശ്യപ്പെട്ടു.
ഇത് നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ ഹോട്ടൽ അവിടെയൊരു കയ്യേറ്റം നടത്തി എന്ന് സ്ഥാപിക്കാൻ വനിത കൌണ്‍സിലര്‍ ശ്രമിച്ചു. അതിന്റെ ഭാഗമായി ഇന്ന് കയ്യേറ്റം ഒഴിപ്പിക്കാനെന്ന പേരിൽ, നോട്ടീസ് പോലും നൽകാതെ വനിത കൗൺസിലർ എത്തി. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് കയ്യേറ്റം നടന്നതെന്നാണ് ഹോട്ടൽ ജീവനക്കാരും മാനേജ്മെന്റും പറയുന്നത്. ഇവർ മരട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ താൻ മർദ്ദിച്ചിട്ടില്ലെന്നും വീഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോൺ തട്ടി മാറ്റുകയായിരുന്നെന്നും ആരോപണ വിധേയയായ കൗൺസിലർ സുനിത പറയുന്നു. തോട് കൈയേറി ഹോട്ടൽ വച്ചത് ചോദ്യം ചെയ്യുകയായിരുന്നു താൻ ചെയ്തത് എന്നും ഹോട്ടൽ ജീവനക്കാർ തന്നെ മർദിക്കുകയായിരുന്നു എന്നുമാണ് കൗൺസിലർ സുനിതയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം. ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കുമെന്ന് കൌണ്‍സിലറും അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam