ഒരു പ്രകോപനവുമില്ലാതെ കാറിലെത്തിയവര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് ഏരുവ സ്വദേശികളായ ദമ്പതികൾ പറഞ്ഞു.
ആലപ്പുഴ: വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് ആലപ്പുഴ കായംകുളത്ത് ദമ്പതികളെ കാറിലെത്തിയ സംഘം മർദ്ദിച്ചതായി പരാതി. കായംകുളം കൊറ്റുകുളങ്ങരയിലാണ് സംഭവം. രതീഷ് ഭാര്യ രേഷ്മ എന്നിവരാണ് പരാതിക്കാര്‍. ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് പോകുകയായിരുന്ന തങ്ങളെ കാറിലെത്തിയവര്‍ ആക്രമിച്ചെന്നാണ് ഇവരുടെ പരാതി. ഏഴുപേരാണ് കാറിലുണ്ടായിരുന്നത്.
സംഭവം നടക്കുന്ന സമയത്ത് രരതീഷും ഭാര്യ രേഷ്മയും ചില സുഹൃത്തുക്കളുമാണ് ഉണ്ടായിരുന്നത്. വീട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഇവര്‍. ഇതിനിടെ ദമ്പതിമാരുടെ ബൈക്കിൽ ഏഴംഗ സംഘം സഞ്ചരിച്ച കാർ തട്ടി. ഇത് ചോദ്യം ചെയ്‍തതോടെ കാറിൽ ഉണ്ടായിരുന്നവർ രതീഷിനെയും രേഷ്മയും മർദിക്കുകയായിരുന്നു. കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് മനപ്പൂര്‍വ്വം തങ്ങളുടെ വാഹനത്തില്‍ ഇടിപ്പിക്കുകയായിരുന്നുവെന്ന് ദമ്പതികൾ പറഞ്ഞു.
അക്രമത്തിൽ രേഷ്മയുടെ സഹോദരൻ വിഷ്ണു , വിഷ്ണുവിന്‍റെ സുഹൃത്ത് അപ്പു എന്നിവർക്ക് പരിക്കേറ്റു. ആക്രമണത്തിനിരായവര്‍ കായംകുളം താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ദമ്പതികളെ മര്‍ദ്ദിക്കുന്നത് കണ്ട് ആളുകള്‍ കൂടിയതോടെ പ്രതികൾ സംഭവ സ്ഥലത്ത് നിന്നും മുങ്ങി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.