കണ്ടെയ്ന്‍മെന്‍റ് സോണുകളിലെ നിയന്ത്രണങ്ങളെച്ചൊല്ലി വ്യാപക പരാതി

By Web TeamFirst Published Aug 1, 2020, 6:56 AM IST
Highlights

ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ ഒരു വാര്‍ഡാകെ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിക്കുകയാണ് രീതി. വാര്‍ഡ് പൂര്‍ണമായോ ഭാഗികമായോ കണ്ടെയ്ന്‍മെന്‍റ് സോണാക്കാമെങ്കിലും പലിയിടത്തും പൂര്‍ണമായ അടച്ചിടലാണ് നടപ്പിലാക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിനായി പ്രഖ്യാപിക്കുന്ന കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങളെ ചൊല്ലി വ്യാപക പരാതി. കൊവിഡ് സ്ഥിരീകരിക്കുന്ന പ്രദേശമാകെ നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോൾ അടിയന്തര ഘട്ടങ്ങളില്‍ പോലും പുറത്തിറങ്ങാനാകുന്നില്ലെന്നാണ് പരാതി. കണ്ടെയ്ന്‍മെന്‍റ് സോണ്‍ നിര്‍ണയത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നുവെന്നും വിമര്‍ശനമുണ്ട്.

ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ ഒരു വാര്‍ഡാകെ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിക്കുകയാണ് രീതി. വാര്‍ഡ് പൂര്‍ണമായോ ഭാഗികമായോ കണ്ടെയ്ന്‍മെന്‍റ് സോണാക്കാമെങ്കിലും പലിയിടത്തും പൂര്‍ണമായ അടച്ചിടലാണ് നടപ്പിലാക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളും മെഡിക്കല്‍ ഓഫീസറും നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണ് ഒരു പ്രദേശം കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിക്കുക. പുതിയ രോഗികള്‍ ഉണ്ടായില്ലെങ്കില്‍ ഒരാഴ്ചയ്ക്കകം നിയന്ത്രണം പിന്‍വലിക്കാം. എന്നാല്‍ യഥാസമയം നിയന്ത്രണം പിന്‍വിക്കാത്തതാണ് പ്രതിസന്ധി. 

ഒരു പഞ്ചായത്ത് വാര്‍ഡ് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചാല്‍ 1000 മുതല്‍ 1500പേരുടെ വരെ ജീവിതപ്രവര്‍ത്തനങ്ങളാണ് തടസപ്പെടുക. കോര്‍പറേഷന്‍ വാര്‍ഡുകളാണെങ്കില്‍ 10,000ലേറെ പേര്‍ നിയന്ത്രണത്തില്‍ വരും. കണ്ടെയ്ന്‍മെന്‍റ് സോണില്‍ കുടുങ്ങി വീടുപണി അടക്കം പ്രതിസന്ധിയിലായവരും ഏറെ. അതേസമയം, കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ അതിര്‍ത്തി നിര്‍ണയത്തിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിലും രാഷ്ട്രീയ അതിപ്രസരമുണ്ടെന്ന വിമര്‍ശനമാണ് ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നത്.

click me!