
ബത്തേരി: വയനാട്ടിലെ ബത്തേരി, മാനന്തവാടി മണ്ഡലങ്ങളില്‍ ഐസി ബാലകൃഷ്ണനും പികെ ജയലക്ഷ്മിയും വീണ്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥികളാകാന്‍ സാധ്യത. സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ വിഭാഗത്തിന് മാത്രം മാറ്റിവെച്ച മണ്ഡലങ്ങളാണ് ബത്തേരിയും മാനന്തവാടിയും. ബത്തേരിയില്‍ സിറ്റിംഗ് എംഎല്‍എ ആയ ഐസി ബാലകൃഷ്ണനും മാനന്തവാടിയില്‍ മുന്‍ എംഎല്‍എ പി കെ ജയലക്ഷ്മിയും മണ്ഡലങ്ങള്‍ പരസ്പരം മാറുമെന്ന അഭ്യുഹങ്ങള്‍ നേരത്തെ ശക്തമായിരുന്നു.
എന്നാല്‍ ബത്തേരിയില്‍ തന്നെ മല്‍സരിക്കണമെന്ന ആഗ്രഹം അറിയിച്ചതോടെ പ്രവര്‍ത്തനം തുടങ്ങാന്‍ ഐസി ബാലകൃഷ്ണന് നിര്‍ദ്ദേശം ലഭിച്ചെന്നാണ് സൂചന. മുന്നോടിയായി യുഡിഎഫ് മണ്ഡലത്തില്‍ മിക്കയിടത്തും ബൂത്തുകമ്മറ്റികള്‍ രൂപികരിച്ചുകഴിഞ്ഞു. മാനന്തവാടിയില്‍ പി കെ ജയലക്ഷ്മിയും മല്‍സരിക്കാനുള്ള പ്രാഥമിക ഒരുക്കങ്ങല്‍ തുടങ്ങി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പോടെ മണ്ഡലത്തിലെ വിവിധയിടങ്ങളിലുണ്ടായ ഗ്രൂപ്പുതര്‍ക്കങ്ങള്‍ പരിഹരിക്കുന്ന തിരക്കിലാണ് ജയലക്ഷ്മിയിപ്പോള്‍.
സീറ്റ് വേണമെന്ന ആവശ്യത്തില്‍ മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ഉറച്ചു നില്‍ക്കുന്നതോടെ കല്‍പ്പറ്റയെ ചൊല്ലിയുള്ള തര്‍ക്കം മുന്നണിയില്‍ തുടരുകയാണ്. കല്‍പ്പറ്റയില്‍ മുല്ലപ്പള്ളിയില്ലെങ്കില്‍ മല്‍സരിക്കണമെന്ന ആവശ്യവുമായി അര ഡസണ്‍ കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസിയെ സമീപിച്ചിട്ടുണ്ട്. മുല്ലപ്പള്ളി മല്‍സരിക്കാനെത്തിയില്ലെങ്കില്‍ ടി സിദ്ധിഖ്, കെ സി റോസകുട്ടി, എന്‍ ഡി അപ്പച്ചന്‍ എന്നിവരിലൊരാളെ പരിഗണിക്കുമെന്നാണ് സുചന. പരസ്യ പ്രതികരണത്തിന് തയ്യാറല്ലെങ്കിലും കല്‍പ്പറ്റ വേണമെന്ന് മുസ്ലീം ലീഗ് ഇപ്പോഴും ആവശ്യപ്പെടുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam