
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട നിലപാടിൽ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാക്കൾ. ഗവര്‍ണര്‍ പരിധി വിട്ടാൽ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞപ്പോൾ തെരുവിലിറങ്ങി നടക്കാൻ അനുവദിക്കില്ലെന്ന ഭീഷണി കെ മുരളീധരൻ എംപി ഉയര്‍ത്തി. കോഴിക്കോട് കുറ്റ്യാടിയിൽ ദേശരക്ഷാ ലോങ് മാര്‍ച്ചിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ഗവര്‍ണര്‍ക്കെതിരായ കടന്നാക്രമണം.
"നിയമസഭ ഐകകണ്ഠേന പാസാക്കിയ നിയമത്തെ പുച്ഛിക്കുന്നത് ഗവര്‍ണര്‍ തന്നെ പരിശോധിക്കണം. ഗവര്‍ണര്‍ പരിധി വിടുകയാണെങ്കിൽ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ഓരോ പദവിയിലിരിക്കുമ്പോഴും പാലിക്കുന്ന മിതത്വത്തിന് അനുസരിച്ചാണ് വ്യക്തികൾക്ക് ആദരം ലഭിക്കുന്നത്," എന്നും ഉമ്മൻചാണ്ടി ഓര്‍മ്മിപ്പിച്ചു.
അതേസമയം കടുത്ത ഭാഷയിലാണ് കെ മുരളീധരൻ എംപി ഗവര്‍ണര്‍ക്കെതിരായ തന്റെ പ്രതിഷേധം വ്യക്തമാക്കിയത്. ആരിഫ് മുഹമ്മദ് ഖാൻ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് പോയില്ലെങ്കിൽ അദ്ദേഹത്തെ തെരുവിലിറങ്ങി നടക്കാൻ സമ്മതിക്കില്ലെന്ന് വടകര എംപി പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണറെന്ന് വിളിക്കുന്നില്ലെന്നും അദ്ദേഹം ബിജെപിയുടെ ഏജന്റാണെന്നും കെ മുരളീധരൻ പ്രസംഗത്തിൽ വിമര്‍ശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam