
കൊച്ചി: പെരുമ്പാവൂർ സീറ്റിനായി സിറ്റിംഗ് എം എൽ എ എൽദോസ് കുന്നപ്പിള്ളി സമ്മർദ്ദം കടുപ്പിക്കുന്നതിനിടെ എൽദോസിനെ അനുകൂലിച്ച് പ്രാദേശിക പ്രവർത്തകരും രംഗത്ത്. എൽദോസ് കുന്നപ്പിള്ളിക്ക് പെരുമ്പാവൂർ സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് പ്രാദേശിക പ്രവർത്തകർ പ്രകടനം നടത്തി. കുറുപ്പുംപടി പാർട്ടി ഓഫീസിലാണ് പ്രവർത്തകർ പ്രകടനവുമായി എത്തിയത്. പെരുമ്പാവൂർ കുന്നപ്പിള്ളിക്കൊപ്പം എന്ന ബാനറുകളുമായാണ് പ്രവർത്തകർ പ്രകടനം നടത്തിയത്. സീറ്റ് നൽകിയില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന എൽദോസിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രകടനമെന്നത് ശ്രദ്ധേയമായി. സിറ്റിംഗ് എം എൽ എമാരിൽ തനിക്ക് മാത്രം സീറ്റ് നിഷേധിക്കുന്നത് നീതികേടാണെന്നാണ് എൽദോസിന്റെ പ്രതികരണം. എൽദോസിന് മേൽ അനുയായികളുടെ സമ്മർദവുമുണ്ട്.
അതേസമയം അനുനയ ശ്രമത്തിനായി രമേശ് ചെന്നിത്തല രംഗത്തെത്തിയിട്ടുണ്ട്. എൽദോസുമായടക്കം ചെന്നിത്തല സംസാരിച്ചതായാണ് വിവരം. നേരത്തെ സീറ്റുണ്ടാകുമെന്ന് പ്രതീക്ഷിച്ച് നേതാക്കളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താനായി എൽദോസ് രണ്ട് തവണ ദില്ലിയിലെത്തിയിരുന്നു. പക്ഷേ ദില്ലി ചർച്ചകളിൽ അനുകൂലമായ സമീപനം ഉണ്ടായില്ല. തുടർന്നാണ് വിമതനായി മത്സരിക്കാനുള്ള നീക്കം എൽദോസ് ശക്തമാക്കിയിരിക്കുന്നത്. വിമതനായി മത്സരിക്കാൻ രണ്ട് മണ്ഡലങ്ങളാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. ഒന്ന് സ്വന്തം മണ്ഡലമായ പെരുമ്പാവൂരും രണ്ടാമതായി പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരും. ഇവയിൽ ഏതെങ്കിലും ഒന്നിൽ മത്സരിക്കാനാണ് നീക്കം. സീറ്റ് തടഞ്ഞത് സതീശനെന്നാണ് എൽദോസ് ക്യാംപിന്റെ ആരോപണം. ഇത് മുൻനിർത്തിയാണ് പറവൂരിലും മത്സരിക്കാൻ ആലോചിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam