
ബെംഗളൂരു: കര്‍ണാടകയിൽ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധു മതവിദ്വേഷം വളർത്തുന്ന ഫേസ്ബുക്ക് കുറിപ്പിട്ടതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷം കൂടുതൽ ഗുരുതരമാകുന്നു. ജനക്കൂട്ടം എംഎൽഎയുടെ വീടും പൊലീസ് സ്റ്റേഷനും ആക്രമിച്ചു. ബെംഗളൂരുവിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ടുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ബെംഗളൂരു നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 110 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷങ്ങളിൽ രണ്ട് മാധ്യമപ്രവർത്തകർക്കും പരിക്കേറ്റതായാണ് വിവരം.
ബെംഗളൂരുവിലെ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തി സഹോദരിയുടെ മകൻ മതവിദ്വേഷം വളർത്തുന്ന വിവാദ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് സംഘര്‍ഷത്തിലേക്കെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളടക്കം പ്രചരിച്ചതും പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കി. തന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും, താനല്ല വിവാദ പോസ്റ്റ് ചെയ്തതെന്നും ശ്രീനിവാസ മൂർത്തി സഹോദരിയുടെ മകൻ നവീൻ പ്രതികരിച്ചു. ആക്രമണങ്ങളിൽ 60 പൊലീസുകാർക്ക് പരിക്കേറ്റതായാണ് വിവരം.
ഡിജി ഹള്ളി കെജി ഹള്ളി പൊലീസ് സ്റ്റേഷനും എംഎൽഎയുടെ വീടും രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളും ആക്രമികൾ കത്തിച്ചു. കെജി ഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലും ഭാരതി നഗർ, പുലികേശി നഗർ, ബൻസ്വാടി എന്നിവിടങ്ങളിലും കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. റവന്യു മന്ത്രിയടക്കം സ്ഥലത്തെത്തി ജനങ്ങളോട് ശാന്തരാകാൻ അഭ്യർത്ഥിച്ചു. അക്രമം അവസാനിപ്പിക്കണമെന്ന് ബെംഗളൂരു കമ്മീഷണർ കമൽ പന്തും ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam