
തിരുവനനന്തപുരം: പി വി അൻവറുമായി അനുനയ ചര്‍ച്ച നടത്തിയെന്ന് എംആര്‍ അജിത് കുമാര്‍. എം ആര്‍ അജിത് കുമാര്‍ വിജിലൻസിന് നൽകിയ മൊഴിയുടെ പകര്‍പ്പ് പുറത്ത് വന്നു. മൊഴിപ്പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അൻവരുമായി അനുനയ ചർച്ച നടത്തിയെന്നും ചർച്ച സുഹൃത്തിന്റ വീട്ടിൽ വെച്ചെന്നുമാണ് മൊഴി. അൻവർ ഉന്നയിച്ച സംശയങ്ങൾ ദുരീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. തനിക്കെതിരായുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസുദ്യോഗസ്ഥരടങ്ങിയ ഗൂഢാലോചനയെന്നും തനിക്കെതിരായ വ്യാജരേഖകള്‍ ചമച്ചത് പൊലീസില്‍ നിന്നെന്നും അജിത് കുമാര്‍ മൊഴിയിൽ ആരോപിക്കുന്നുണ്ട്. അന്വേഷണം വേണമെന്നും അജിത്കുമാര്‍ ആവശ്യപ്പെട്ടു. ആരോപണം ഉന്നയിച്ചത് പി.വി.അന്‍വറിന്‍റെ വഴിവിട്ട ഇടപാടുകള്‍ക്ക് വഴങ്ങാത്തതിനാലാണ്. ഫ്ളാറ്റ് മറിച്ചുവിറ്റ് ലാഭം നേടിയിട്ടില്ലെന്നും വീട് നിര്‍മിക്കുന്നത് ഭാര്യാപിതാവ് നല്‍കിയ ഭൂമിയില്‍ ആണെന്നും മൊഴിയിലുണ്ട്. ഇന്നലെയാണ് അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് കോടതി അതിരൂക്ഷവിമര്‍ശനത്തോടെ തള്ളിയത്.