
ആലപ്പുഴ: നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ വളഞ്ഞിട്ട് തല്ലിയ സംഭവത്തില്‍ കേസെടുക്കാൻ കോടതി ഉത്തരവ്. ആലപ്പുഴ സൗത്ത് പൊലീസിനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. മര്‍ദ്ദനമേറ്റ കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് എ ഡി തോമസ് നല്‍കിയ ഹര്‍ജിയിലാണ് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി നടപടി. പൊലീസ് കസ്റ്റഡിയിലിരിക്കേയാണ് ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ചതെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെഎസ്‍യു ജില്ലാ പ്രസിഡൻ്റ് എഡി തോമസിനെയും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ജുവൽ കുര്യാക്കോസിനെയും മുഖ്യമന്ത്രിയുടെ ഗൺമാൻമാരും പൊലീസും ചേർന്ന് വളഞ്ഞിട്ട് തല്ലിയിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായ അനിൽ കല്ലിയൂരിനും സന്ദീപിനുമെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് കാണിച്ചാണ് ഇവര്‍ കോടതിയേ സമീപിച്ചത്. മുഖ്യമന്ത്രിയുടെ യാത്രയുടെ കോ ഓർഡിനേഷൻ ചുമതല മാത്രമുള്ള ഗൺമാൻ, ക്രസമാധാന പ്രശ്നത്തില്‍ ഇടപെട്ടത് പൊലീസ് സേനയിലും ഭിന്നതക്ക് ഇടയാക്കിയിരുന്നു.
മന്ത്രിസഭയുടെ ബസിന് നേരെ കരിങ്കൊടി കാട്ടുന്നവരെ പൊലീസും സി പി എം പ്രവർത്തകരും ചേർന്ന് കൈകാര്യം ചെയ്യുന്നത് നവകേരള സദസ്സിന്റെ തുടക്കം മുതൽ വിവാദമായിരുന്നു. 'ജീവൻ രക്ഷാപ്രവർത്തനമെന്ന' മുഖ്യമന്ത്രിയുടെ ന്യായീകരണത്തോടെ സമക്കാരെ വളഞ്ഞിട്ട് തല്ലുന്ന സ്ഥിതിയിലെത്തി കാര്യങ്ങൾ. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ സമരക്കാരെ തല്ലുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam