തിരുവനന്തപുരത്ത് കോടതിയിൽ നിന്ന് തൊണ്ടിമുതല്‍ നഷ്ടപ്പെട്ട സംഭവം; വിജിലൻസ് അന്വേഷണത്തിന് ശുപാർശ

Published : Jun 01, 2022, 04:56 PM IST
 തിരുവനന്തപുരത്ത് കോടതിയിൽ നിന്ന് തൊണ്ടിമുതല്‍ നഷ്ടപ്പെട്ട സംഭവം;  വിജിലൻസ് അന്വേഷണത്തിന് ശുപാർശ

Synopsis

വിജിലൻസ് അന്വേഷണത്തിന് റവന്യൂ മന്ത്രി ശുപാർശ ചെയ്തു. സംഭവത്തിൽ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. അമ്പത് പവൻ സ്വ‍ർണം കാണാതായെന്നാണ് സബ് കളക്ടറുടെ റിപ്പോർട്ട്. ജീവനക്കാരുടെ പങ്കിനെ കുറിച്ച് അന്വേഷണം തുടരുകയാണ്. 

തിരുവനന്തപുരം: തിരുവനന്തപുരം ആർഡിഒ കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ സ്വർണവും പണവും വെള്ളിയാഭരണങ്ങളും  കാണാതായ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് റവന്യൂ മന്ത്രി ശുപാർശ ചെയ്തു. സംഭവത്തിൽ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. അമ്പത് പവൻ സ്വ‍ർണം കാണാതായെന്നാണ് സബ് കളക്ടറുടെ റിപ്പോർട്ട്. ജീവനക്കാരുടെ പങ്കിനെ കുറിച്ച് അന്വേഷണം തുടരുകയാണെന്ന് ജില്ലാ കളക്ടർ നവജ്യോത് ഘോസ പറഞ്ഞിരുന്നു.

അസ്വഭാവിക മരണങ്ങളുടെ ഇൻക്വസ്റ്റ് സമയത്ത് തർക്കത്തിലുള്ള വിലപിടിപ്പുള്ള വസ്തുക്കളും ആരും ഏറ്റെടുക്കാനില്ലാത്ത മൂല്യമുളള വസ്തുക്കളും സബ്ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ കസ്റ്റഡിയില്‍ സീല്‍ ചെയ്ത് സൂക്ഷിക്കാറുണ്ട്. ഇത്തരത്തില്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരുന്ന മുതലുകളില്‍ നിന്നും ചില തൊണ്ടി സാധനങ്ങള്‍ കുറവു കണ്ട സാഹചര്യത്തിലാണ് ചെസ്റ്റിലും ട്രഷറിയിലുമായി സൂക്ഷിച്ചിരുന്ന മുഴുവന്‍ തൊണ്ടിമുതലുകളും പരിശോധനയ്ക്ക് വിധേയമാക്കാന്‍ സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടത്. ഇത്തരത്തില്‍ നടത്തിയ പരിശോധനയില്‍ 581.48 ഗ്രാം സ്വർണം, 140.5 ഗ്രാം വെളളി, 47500 രൂപ എന്നിവ നഷ്ടപ്പെട്ടതായി  കണ്ടെത്തിയെന്ന ആരോപണം അന്വേഷിക്കുന്നതിനാണ് വിജിലൻസിന് ഇപ്പോൾ ശൂപാർശ നല്കിയത്. തിരുവനന്തപുരം റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ജില്ലാ കളക്ടർക്ക് നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ എഡിഎം, ഡെപ്യൂട്ടി കളക്ടര്‍ (LA), ആർഡിഒ എന്നിവരടങ്ങിയ വകുപ്പ് തല സംഘത്തോട് ഈ വിഷയം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട്  സമർപ്പിക്കാന്‍ നേരത്തെ ജില്ലാ കളക്ടര്‍ നിർദ്ദേശിച്ചിരുന്നു. 

തൊണ്ടി മുതൽ നഷ്ടമായിരിക്കുന്നത് 2018 ന് ശേഷമാണെന്നാണ് പ്രാഥമിക നിഗമനം. 2018 ൽ തൊണ്ടിമുതലുകളുടെ പരിശോധന നടത്തിയിരുന്നു. നോട്ടുനിരോധനത്തിന് ശേഷം പുറത്തിറക്കിയ 2000 ത്തിന്റെ നോട്ടുകളും ലോക്കറിൽ നിന്നും കാണാതായിട്ടുണ്ട്. ലോക്കറിന്റെ ചുമതലയുള്ള സീനിയർ സൂപ്രണ്ടുമാർ ചുമതലയേറ്റെടുക്കുമ്പോൾ  തൊണ്ടി മുതൽ പരിശോധിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്താറുണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആഭ്യന്തര അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസമെങ്കിലും സമയമെടുക്കും എന്നാണ് സൂചന.  സബ് കളക്ടർ മാധവികുട്ടിയുടെ നേതൃത്വത്തിലുളള അന്വേഷണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് കളക്ടറുടെ ഉത്തരവ്. 

അസ്വാഭാവികമായി മരണപ്പെടുന്നവരുടെ ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം ആർഡിഒ കോടതിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമായി കാണാതായത്. ആർഡിഒയുടെ കീഴിൽ ഒരു സീനിയർ സൂപ്രണ്ടാണ് തൊണ്ടിമുതലുകളുടെ കസ്റ്റോഡിയൻ. 2010 മുതൽ 2020വരെയുള്ള 50 പവൻ സ്വർണവും 45,000, 120 ഗ്രാം വെളളിയാഭരണങ്ങളുമാണ് നഷ്ടമായിരിക്കുന്നത്. അസ്വാഭാവിക മരണങ്ങളിൽ കേസ് അവസാനിച്ചാൽ മാത്രമാണ് ആർഡിഒ കോടതിയിൽ സൂക്ഷിക്കുന്ന സ്വർണം ബന്ധുക്കള്‍ക്ക് വിട്ടുനൽകുന്നത്. എന്നാൽ ബന്ധുക്കള്‍ പലരും കേസ് അവസാനിച്ചാലും ഇതിനായി അപേക്ഷ നൽകി വരാറില്ല. 

ഈ പഴുതുപയോഗിച്ചാണ് ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ആർഡിഒ കോടതിയിൽ സൂക്ഷിച്ചിരുന്ന ഭർത്താവിൻെറ സ്വർണം  ആവശ്യപ്പെട്ട് ശ്രീകാര്യം സ്വദേശിനി സബ് കളക്ടറെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. സബ്-കളക്ടറുടെ ഉത്തരവിനെ തുടർന്ന് ലോക്കർ പരിശോധിച്ചപ്പോള്‍ തൊണ്ടിമുതൽ നഷ്ടപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. ഇതേ തുടന്ന് പരിശോധന നടത്തിയപ്പോഴാണ് ലക്ഷങ്ങളുടെ തൊണ്ടിമുതൽ നഷ്ടമായതായി തെളിഞ്ഞത്. ലോക്കർ തകർത്തിട്ടില്ല. അതുകൊണ്ട് ഉദ്യോഗസ്ഥർ തൊണ്ടിമുതൽ മാറ്റിയെന്നാണ് സംശയം.

സബ്‍കളക്ടറുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. സ്വർണം കാണാതായ കാലയളവിൽ 20 അധികം പേർ സീനിയർ സൂപ്രണ്ട് തസ്തികയിൽ ജോലി ചെയ്തിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരെ പേരൂർക്കട പൊലീസ് ചോദ്യം ചെയ്യും. കവർച്ചക്കും, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുള്ള മോഷണത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം
ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്