'കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ആലോചിക്കേണ്ടി വരും', സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jul 22, 2020, 7:05 PM IST
Highlights

''സമ്പൂർണ്ണ ലോക്ക്ഡൗൺ നേരത്തെ നമ്മൾ നടത്തിയതാണ്. ഇത്തരം അഭിപ്രായം വീണ്ടും വരുന്നുണ്ട്. അത് പരിഗണിക്കേണ്ടി വരും എന്നാണ് തോന്നുന്നത്''

തിരുവനന്തപുരം: കേരളത്തിൽ രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ വീണ്ടും സമ്പൂർണലോക്ക്ഡൗൺ ആലോചിക്കേണ്ടി വരും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രോഗികളുടെ എണ്ണം ആയിരം കടന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

''സമ്പൂർണ്ണ ലോക്ക്ഡൗൺ നേരത്തെ നടത്തി. ഇത്തരം അഭിപ്രായം വീണ്ടും വരുന്നുണ്ട്. അത് ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്'', എന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായി ആയിരം കടന്ന് രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്ത ദിവസമാണ് ഇന്ന്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 120 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, തൃശ്ശൂർ ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 43 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇതിന് മുമ്പ് മാർച്ച് 23-ന് കേരളം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു ഇത്. സംസ്ഥാനത്തിന്‍റെ അതിർത്തികൾ നിലവിൽ അടച്ചിട്ടിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടി മാത്രമേ ഇപ്പോൾ ആളുകൾക്ക് അതിർത്തി കടന്ന് വരാനാകൂ. അതും ജാഗ്രത പോർട്ടലിൽ നിന്ന് പാസ്സ് ഉറപ്പായി ലഭിച്ചതിന് ശേഷം മാത്രം. കർശനപരിശോധനകൾക്ക് ശേഷം മാത്രമേ അതിർത്തി കടത്തി വിടൂ എന്നും സർക്കാർ അറിയിച്ചു. 

click me!