തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ചത് വൈദികൻ; സമ്പര്‍ക്കത്തില്‍ ആശങ്ക, കേരളത്തിൽ മരണം 11 ആയി

Published : Jun 02, 2020, 06:13 PM ISTUpdated : Jun 02, 2020, 06:47 PM IST
തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ചത് വൈദികൻ; സമ്പര്‍ക്കത്തില്‍ ആശങ്ക, കേരളത്തിൽ മരണം 11 ആയി

Synopsis

തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിൽ മരിച്ച വൈദികനാണ്, മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്. 77 വയസ്സായിരുന്നു. നാലാഞ്ചിറ സ്വദേശിയാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി

തിരുവനന്തപുരം: ജില്ലയിൽ രാവിലെ മരിച്ച വൈദികന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞ നാലാഞ്ചിറ സ്വദേശിയായ റവ. ഫാദർ കെ ജി വർഗീസിനാണ് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് ഇദ്ദേഹം മരിച്ചത്. 77 വയസ്സായിരുന്നു. 

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷമാണ് വൈദികന് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം നിരീക്ഷണത്തിലുണ്ടായിരുന്ന ആളാണോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്ഥിരീകരിക്കേണ്ടതുണ്ട്.

ഏപ്രിൽ 20 നായിരുന്നു വാഹനാപകടത്തിൽ പെട്ട് ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അതിന് ശേഷം, മെയ്‌ 20 ന് ഡിസ്ചാർജ് ചെയ്തു. മെയ്‌ 30-ന് ശ്വാസ തടസ്സം ഉണ്ടായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശ്രമത്തിൽ ആയിരിക്കെ നിരവധി പേർ കാണാൻ എത്തിയതായി സൂചനയുണ്ട്.

ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ പനിയുണ്ടായിരുന്നു. ഇത് മൂർച്ഛിച്ച് ന്യൂമോണിയയായി. ഇതേത്തുടർന്നാണ് സ്വാബ് ടെസ്റ്റ് എടുത്തത്.ഇതിന് ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം സ്ഥിരീകരിച്ചതെന്നതിൽ വ്യക്തതയില്ല. നാലാഞ്ചിറ ഭാഗത്ത് കൊവിഡ് ബാധിച്ച ആളുകൾ വേറെ ഉണ്ടായിരുന്നില്ല.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇത് വരെ ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ച ദിവസമാണിന്ന്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു) കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 46 പേര്‍ വിദേശത്ത് നിന്നും (കുവൈറ്റ്-21, യു.എ.ഇ.-16, സൗദി അറേബ്യ-6, മാലിദ്വീപ്-1, ഖത്തര്‍-1, ഒമാന്‍-1) 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-9, തമിഴ്‌നാട്-7, കര്‍ണാടക-5, ഡല്‍ഹി-3, ഗുജറാത്ത്-1, രാജസ്ഥാന്‍-1) നിന്നും വന്നതാണ്. 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വയനാട് ജില്ലയിലെ 6 പേര്‍ക്കും മലപ്പുറം ജില്ലയിലെ 4 പേര്‍ക്കും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വിതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 19 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 7 പേരുടെ വീതവും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 774 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 627 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 25,832 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,06,218 പേരും റെയില്‍വേ വഴി 10,318 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,43,989 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,010 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,45,670 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1340 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 200 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2421 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 71,068 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 67,249 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 15,101 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 13,908 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് പുതുതായി ഒരു ഹോട്ട് സ്‌പോട്ടാണുള്ളത്. മലപ്പുറം ജില്ലയിലെ ആനക്കയമാണ് പുതിയ ഹോട്ട് സ്‌പോട്ട്. നിലവില്‍ 122 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പരാതി ലഭിച്ചാൽ നടപടിയെന്ന് സ്പീക്കർ, പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകി ഡികെ മുരളി എംഎൽഎ
രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകിയ സംഭവം; ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി ഡിസിസി, 'തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി'