പിടിമുറുക്കി കൊവിഡ്, സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Sep 28, 2020, 12:57 PM IST
Highlights

തിരുവനന്തപുരത്ത് 1000 ത്തിന് മുകളിലാണ് പ്രതിദിന രോഗബാധ.ഒരാഴ്ചക്കിടെ മാത്രം 6550 പേർക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചു. നാളെ വൈകിട്ട് നാല് മണിക്കാണ് യോഗം ചേരുക. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് പ്രതിദിന രോഗബാധ 7000 ത്തിന് മുകളിലാണ്. വലിയ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണുള്ളതെന്നും മരണസംഖ്യ ഉയര്‍ന്നേക്കാവുന്ന സാഹചര്യമാണെന്നും ജാഗ്രത കൈവെടിയരുതെന്നും ആരോഗ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. 

തിരുവനന്തപുരത്ത് 1000 ത്തിന് മുകളിലാണ് പ്രതിദിന രോഗബാധ.ഒരാഴ്ചക്കിടെ മാത്രം 6550 പേർക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരില്ലാതിരിക്കുകയും ആശുപത്രികളും കൊവിഡ് സെന്‍ററുകളും നിറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. 

സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷൻ, ജലീൽ വിഷയങ്ങളിൽ കൂടുതൽ സമരങ്ങൾ നടന്നത് തിരുവനന്തപുരത്തായിരുന്നു. സമരങ്ങളുടെ പേരിൽ ജനങ്ങൾ നിയന്ത്രണങ്ങള്‍ ലംഘിച്ചതും രോഗികളുടെ എണ്ണമുയര്‍ത്താനിടയാക്കിയെന്ന് സിപിഎം ആരോപിച്ചിരുന്നു. അതേസമയം രോഗപ്രതിരോധത്തിന് സർക്കാർ നടത്തുന്ന എല്ലാ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. 

രോവ്യാപനം അതിരൂക്ഷമായ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.  ജില്ലയിൽ അവശ്യസേവനങ്ങൾ മാത്രമേ അനുവദിക്കാവൂവെന്ന് സംസ്ഥാന സർക്കാരിന് ശുപാർശ നൽകി.രോഗവ്യാപനം നിയന്ത്രണവിധേയമാകും വരെ അവശ്യ സേവനങ്ങൾ മാത്രമായി ഒതുക്കണം. പൊതുഗതാഗതം അനുവദിക്കരുത്.

സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ അമ്പത് ശതമാനം ജീവനക്കാ‍ർ മാത്രമേ അനുവദിക്കാവൂ. മ്രൈകോ കണ്ടെയ്മെന്റ് സോണുകൾ ഫലപ്രദമല്ലാത്തതിനാൽ വാർഡ് തലത്തിൽ തന്നെ കണ്ടെയ്മെന്റ് സോണുകൾ പ്രഖ്യാപിക്കണമെന്നും ജില്ലാ ഭരണകൂടം ശുപാർശ ചെയ്തിട്ടുണ്ട്. ഇന്ന് നടക്കുന്ന ഉന്നതല യോഗത്തിൽ ഈ ശുപാർകളെല്ലാം പരിഗണിക്കും.

click me!