റേഷൻ കടകളുടെ സമയത്തിൽ മാറ്റം, അവശ്യസാധനങ്ങൾ കിട്ടും, അറിയേണ്ടതെല്ലാം

By Web TeamFirst Published Mar 25, 2020, 10:44 AM IST
Highlights

തിങ്കളാഴ്ച തന്നെ കേരളം സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരുന്നതാണ്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. അവശ്യവസ്തുക്കൾക്ക് മുട്ടുണ്ടാകില്ല എന്ന് ഭക്ഷ്യമന്ത്രി അടക്കം ഉറപ്പ് നൽകുന്നു. കർശന നിയന്ത്രണങ്ങളാണ് ഇന്ന് മുതൽ.

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി സംസ്ഥാനസർക്കാർ അറിയിച്ചു. രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് റേഷൻ കടകൾ പ്രവർത്തിക്കുക. ഒരു മണിക്കൂർ ഉച്ചയ്ക്ക് അടച്ചിടും. പിന്നീട് ഉച്ച തിരിഞ്ഞ് രണ്ട് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയും റേഷൻ കടകൾ തുറക്കുമെന്നും സംസ്ഥാനസർക്കാർ അറിയിച്ചു.

അവശ്യസാധനങ്ങൾ വാങ്ങാനുള്ള കടകൾ ഒരു സാഹചര്യത്തിലും അടയ്ക്കില്ലെന്ന് നേരത്തേ സംസ്ഥാനസർക്കാർ വ്യക്തമാക്കിയിരുന്നതാണ്. മെഡിക്കൽ ഷോപ്പുകളും തുറക്കും. സൂപ്പർമാർക്കറ്റുകൾ ഉൾപ്പടെ അത്തരം കടകൾ രാവിലെ 7 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ മാത്രമേ തുറക്കാവൂ. ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന കാസർകോട്ട് നിയന്ത്രണങ്ങൾ കുറച്ചുകൂടി കർശനമാണ്. രാവിലെ 11 മണിക്കേ കടകൾ തുറക്കാവൂ. വൈകിട്ട് 5 മണിയോടെ അടയ്ക്കുകയും വേണം.

അത്യാവശ്യമല്ലെങ്കിൽ ഒരു കാരണവശാലും ആരും പുറത്തിറങ്ങരുതെന്ന് സർക്കാർ വീണ്ടും കർശനമായ മുന്നറിയിപ്പ് നൽകുന്നു. കയ്യിൽ ആളുകൾ സത്യവാങ്മൂലം സൂക്ഷിക്കണം. അതില്ലെങ്കിൽ കേസെടുത്ത് കർശന നടപടിയിലേക്ക് നീങ്ങും. അവശ്യസർവീസുകൾക്ക് വേണ്ടി പുറത്തിറങ്ങുന്നവർ അതാത് ജില്ലാ ആസ്ഥാനങ്ങളിലെ എസ്പി ഓഫീസുകളിലോ പൊലീസ് സ്റ്റേഷനുകളിലോ പോയി പാസ്സുകൾ വാങ്ങണം. അത് കയ്യിൽ വച്ച് മാത്രമേ സഞ്ചരിക്കാവൂ. മാധ്യമപ്രവർത്തകർ അവരവരുടെ ഐഡികൾ കർശനമായും കയ്യിൽ സൂക്ഷിക്കണം.

അവശ്യവസ്തുക്കൾക്ക് ഒരു കാരണവശാലും മുട്ടുവരില്ലെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തയ്ക്കപ്പുറം ഷോയിൽ പങ്കെടുത്ത് പറഞ്ഞിരുന്നു. മൂന്ന് മാസത്തേയ്ക്ക് സംസ്ഥാനം അവശ്യഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ട്. അമിത വിലക്കയറ്റമോ പൂഴ്ത്തി വയ്പ്പോ ഉണ്ടായാൽ കർശനനടപടിയുണ്ടാകുമെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നതാണ്. ഒന്നരവർഷത്തേക്ക് രാജ്യത്ത് ഭക്ഷ്യധാന്യങ്ങക്ഷൾ സൂക്ഷിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.

അതേസമയം, കേരളത്തിൽ ചിലയിടങ്ങളിലെങ്കിലും പച്ചക്കറികൾക്ക് അടക്കം ഇന്നലെത്തന്നെ വില കൂട്ടിയതായുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഒറ്റരാത്രി കൊണ്ട് ചെറിയ ഉള്ളിക്ക് 35 രൂപയാണ് മൊത്തവില കച്ചവടക്കാർ കൂട്ടിയത്. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് സർക്കാർ.

രാജ്യമാകെ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിലും ബിവറേജസ് കടകൾക്ക് മുന്നിൽ വൻ തിരക്ക് രൂപപ്പെടുന്നതിനാലും അടുത്ത 21 ദിവസത്തേക്ക് ബിവറേജസ് കടകൾ അടച്ചിടാനാണ് സംസ്ഥാനസർക്കാർ ഇന്ന് രാവിലെ തീരുമാനിച്ചത്. 21 ദിവസത്തേക്ക് ബിവറേജസ് അടഞ്ഞുകിടക്കും. ആവശ്യമെങ്കിൽ മദ്യം ഓൺലൈനായി കൊടുക്കുന്ന കാര്യം പരിഗണിക്കുമെന്നും ബിവറേജസ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കുന്നു.

click me!