മലപ്പുറത്തെ രോഗബാധിതരുടെ ലിസ്റ്റിൽ പെടുത്തിയ ആൾ ചികിത്സയിൽ കഴിയുന്നത് തിരുവനന്തപുരത്താണ്. നിരീക്ഷണത്തിൽ കഴിയുന്നവര്‍ കറങ്ങി നടക്കുന്നത് ഒഴിവാക്കാൻ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ മുന്നറിയിപ്പ്
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ കണക്കിൽ ഒരു കൊവിഡ് വൈറസ് ബാധിതൻ കൂടി ഉണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ മലപ്പുറത്ത് സ്ഥിരീകരിച്ച കൊവിഡ് ബാധിതരിൽ ഒരാൾ ചികിത്സയിൽ കഴിയന്നത് തിരുവനന്തപുരത്താണ്. മലപ്പുറം സ്വദേശിയായ ആൾക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വിമാനത്താവളത്തിലെ പരിശോധനയിൽ രോഗക്ഷണം കണ്ടതിനെ തുടർന്ന് കെയർ സെൻ്ററിലേക്ക് മാറ്റുകയായിരുന്നു.
തിരുവനന്തപുരത്ത് ഇത് വരെ ആകെ രോഗം സ്ഥിരീകരിച്ചത് 6 പേർക്കാണ്. ഇതിൽ മൂന്നു പേർക്ക് രോഗം ഭേദമായി. വെള്ളനാട് സ്വദേശിയുടേയും , ശ്രീ ചിത്ര ആശുപത്രിയിലെ ഡോക്ടറുടേയും , ഇറ്റലിക്കാരന്‍റെയും രോഗമാണ് ഭേദമായത്. ബാക്കിയുള്ള രണ്ടു പേരും ഇന്നലെ മലപ്പുറത്തിന്‍റെ ലിസ്റ്റിൽ ഉൾപ്പെടുത്തിയ ആളും ഉൾപ്പെടെ മൂന്ന് പോരാണ് ചികിൽയിലുള്ളത്
നിരീക്ഷണത്തിൽ കഴിയുന്നവര്‍ രക്ഷപ്പെട്ട് മുങ്ങുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വലിയ തലവേദയായിരിക്കുകയാണ്. ഇതിനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ പ്രത്യേക പോസ്റ്റർ പതിപ്പിക്കാനാണ് തീരുമാനം.
ജിയോ ഫെൻസിംഗ് വഴി, വീടിന് പുറത്തിറങ്ങിയാൽ അധികൃതർക്ക് അറിയിപ്പ് കിട്ടുന്ന രീതിയിൽ സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു. കരിഞ്ചന്തയും പൂഴ്ത്തി വയ്പ്പും തടയാൻ കര്‍ശന നടപടിയാണ് എടുത്ത് വരുന്നത്. അവശ്യ സാധനങ്ങൾ പൂഴ്ത്തിവച്ച കട ഉടമക്കെതിരെ ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക