ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ സംസ്ഥാനം മാർഗനിർദേശങ്ങൾ പുതുക്കി ഇറക്കി, ഇളവുകൾ ഇങ്ങനെ

By Web TeamFirst Published May 4, 2020, 1:17 PM IST
Highlights

ഹോട്ട്സ്പോട്ടുകളിൽ കർശനനിയന്ത്രണം, ഹോട്ട്സ്പോട്ട് അല്ലാത്തിടത്ത് ഇളവുകൾ, മദ്യശാലകൾ തുറക്കാൻ തീരുമാനമില്ല, മടങ്ങിയെത്തുന്നവർക്കായി നിർദേശങ്ങൾ - പുതിയ മാർഗരേഖ ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം തടയാൻ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രം നിര്‍ദ്ദേശം പുറത്ത് വന്നതിന് മൂന്ന് ദിവസത്തിന് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ ഇളവുകളിൽ വ്യക്തത വരുത്തി മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കുന്നത്. ഗ്രീൻ സോണുകൾ കേന്ദ്രീകരിച്ച് ഇളവുകൾക്ക് പ്രാധാന്യം നൽകുന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശം എന്നത് ശ്രദ്ധേയമാണ്. 

ഹോട്ട് സ്പോട്ടുകളിൽ കർശന നിയന്ത്രണം തുടരും. പൊതു ഗതാഗതം ഒരു സോണിലും അനുവദിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര് നിലപാട്.  മദ്യ ശാലകൾ മാളുകൾ ബാർബർ ഷോപ്പുകൾ എന്നിവ തുറക്കില്ലെന്നാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിൽ വ്യക്തമാക്കുന്നത്. 

സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേര്‍ മാത്രമെ ഉണ്ടാകാവു എന്നും മാര്‍ഗ്ഗ നിര്‍ദ്ദേശത്തിൽ പറയുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കില്ല. പരീക്ഷാ നടത്തിപ്പിന് വേണ്ടിമാത്രമെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതിയില്ല.  ഗ്രീൻ സോണിലുള്ള സേനവമേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമെ പ്രവര്‍ത്തിക്കു. അതും അമ്പത് ശതമാനം ആളുകൾ മാത്രമെ ജോലിക്കെത്താവു എന്നാണ് നിബന്ധന. 

പ്രവാസികളുടെ തിരിച്ച് വരവിലും വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ സംസ്ഥാനം മുന്നോട്ട് വക്കുന്നുണ്ട്.  വിമാനത്താവളങ്ങളിൽ കർശന പരിശോധന ഉണ്ടാകും. രോഗ ലക്ഷണം ഇല്ലെങ്കിൽ വീട്ടിൽ പോകാം 
വീട്ടിൽ ക്വറന്റീൻ നിർബന്ധം. രോഗം പിടിപെടാൻ സാധ്യത ഉള്ളവർ വീട്ടിൽ ഉണ്ടെങ്കിൽ സർക്കാരിന്റെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറണം. സ്വന്തം ചെലവിൽ ഹോട്ടലുകളിൽ താമസിക്കാം. അവിടെയും ക്വറന്റീൻ നിർബന്ധം. വിദേശത്ത് നിന്ന് എത്തുന്നവര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് ഉറപ്പാക്കണമെന്നാണ് വ്യവസ്ഥ. 

ഹോട്ടസ്പോട്ടുകളിൽ കർശന നിയന്ത്രണം തുടരും ഓറഞ്ച്,ഗ്രീൻ  സോണുകളിൽ രാവിലെ ഏഴുമുതൽ രാത്രി  ഏഴരവരെ കടകൾ പ്രവർത്തിക്കും.അതെ സമയം മൂന്ന് സോണുകളിലും ഞായറാഴ്ച സമ്പൂർണ്ണ ലോക്ഡൗണ്‍ ആയിരിക്കും. കടകൾ തുറക്കുന്നതിൽ പുതുക്കിയ മാർഗനിർദ്ദേശങ്ങളിലും ആശയക്കുഴപ്പമുണ്ട്. ഇരുനിലകളിലായി പ്രവർത്തിക്കുന്ന തുണിക്കടകൾ തുറക്കുന്നതിൽ വ്യക്തതയില്ല. ജില്ലാകളക്ടർമാർക്ക് പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് തീരുമാനമെടുക്കാമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

കേന്ദ്ര മാർഗനിർദ്ദേശം പുറത്തിറങ്ങിയ ശേഷം സംസ്ഥാനം തിരുത്തലുകൾ വരുത്തിയതും മാർഗനിർദ്ദേശം വൈകിയതും ആശയക്കുഴപ്പം കൂട്ടിയിരുന്നു.കോഴിക്കോടും എറണാകുളത്തും പൊലീസ് കടകൾ അടപ്പിച്ചതും ചർച്ചയായ ശേഷമാണ് വൈകി മാർഗനിർദ്ദേശം പുറത്തിറങ്ങിയത്. അതെ സമയം മൂന്നാംഘട്ട ലോക്ഡൗണ്‍ തുടങ്ങുമ്പോൾ നിരത്തിൽ തിരക്ക് കൂടി. ഗ്രീൻ ഓറഞ്ച് മേഖലകളിൽ വ്യാപാര കേന്ദ്രങ്ങളും സജീവമായി.

click me!