കൊവിഡ് വ്യാപനം: തൃശ്ശൂരിൽ പൊലീസ് നിയന്ത്രണങ്ങൾ കർശനമാക്കി

By Web TeamFirst Published Jun 13, 2020, 3:01 PM IST
Highlights

ജില്ലയിൽ 157 കൊവിഡ് പോസിറ്റീവ് കേസുകളാണ് നിലവിലുള്ളത്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

തൃശ്ശൂര്‍: സമ്പർക്കത്തിലൂടെ രോഗം പടരുന്നത് വർധിക്കുന്ന തൃശ്ശൂരിൽ പൊലീസ് നിയന്ത്രണങ്ങൾ കർശനമാക്കി. ആരോഗ്യപ്രവർത്തകർക്ക് രോഗം പടരുന്നതിനാൽ ആരോഗ്യ സ്ഥാപനങ്ങളിൽ പകുതി പേർ ജോലിക്കെത്തിയാൽ മതിയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. ഒരാഴ്ച ഇടവിട്ട് ജീവനക്കാർ മാറണമെന്നാണ് നിർദേശം.  അതേസമയം നിയന്ത്രണ മേഖലകളിൽ ആളുകൾ പുറത്തിറങ്ങുന്നത് പൊലീസിന് തലവേദനയായിട്ടുണ്ട്.

ജില്ലയിൽ 157 കൊവിഡ് പോസിറ്റീവ് കേസുകളാണ് നിലവിലുള്ളത്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തിൽ നഗരസഭയുൾപ്പെടെയുള്ള കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന പരിശോധനയുണ്ടെങ്കിലും ആളുകൾ പുറത്തിറങ്ങുന്നത് തുടരുകയാണ്. പലരും അത്യാവശ്യ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പുറത്തിറങ്ങുന്നത്.  അതിനാൽ പൊലീസിന് നടപടി സ്വീകരിക്കാനുമാവുന്നില്ല.

ആരോഗ്യപ്രവർത്തകർക്ക് രോഗം പടരുന്നതിനാൽ ആരോഗ്യ സ്ഥാപനങ്ങളിൽ പകുതി പേർ ജോലിക്കെത്തിയാൽ മതിയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു. ജോലിക്കെത്താത്തവർ സന്പർക്കം ഒഴിവാക്കി വീട്ടിൽ കഴിയണം. പ്രവർത്തനങ്ങൾ തടസ്സപ്പെടാത്ത തരത്തിൽ വകുപ്പ് മേധാവികൾ കാര്യങ്ങൾ ക്രമീകരിക്കാനാണ് നിർദേശം. തിങ്കളാഴ്ച മുതൽ ശുചീകരണവും ബോധവൽക്കരണവും ശക്തമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ മാർക്കറ്റുകൾ അടച്ചിട്ട് ശുചീകരിക്കും
 

click me!