
കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളത്ത് ചികിൽസയിലായിരുന്ന മുഴുവൻ ബ്രിട്ടീഷ് പൗരൻമാരും ആശുപത്രി വിട്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇവർ കുറച്ചു ദിവസം കൂടി നിരീക്ഷണത്തിൽ തുടരും. കളമശേരി മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപ്രതിയിലുമായി ചികിൽസയിലായിരുന്ന ആറുപേർക്ക് രോഗം മാറി. തുടർച്ചയായ രണ്ട് സാമ്പിൾ ഫലങ്ങൾ നെഗറ്റീവായോതോടെയാണ് ഇവരെ ഡിസ്ചാർജ് ചെയ്തത്.
കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടാത്തതും നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുത്തനെ കുറയുന്നതും കേരളത്തിന് ആശ്വാസമാകുന്നുണ്ട്. വിദേശത്തുനിന്നെത്തിയ 254 പേർക്ക് രോഗം ബാധിച്ചപ്പോൾ സമ്പർക്കത്തിലൂടെ 91 പേർക്ക് മാത്രമാണ് രോഗബാധ ഉണ്ടായത്. കൊവിഡിന്‍റെ രണ്ടാം വരവും നിയന്ത്രണത്തിലാകുന്നുവെന്ന പ്രതീക്ഷ നൽകുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്കുകൾ.
സംസ്ഥാനത്താകെ രോഗം ബാധിച്ചത് 345 പേര്‍ക്കാണ്. ഇതിൽ 84 പേർക്ക് അസുഖം ഭേദമായി. 259 പേർ ഇപ്പോൾ ചികിത്സയിൽ കഴിയുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ രോഗം ബാധിച്ചവരിൽ 254 പേർ കൊവിഡ് ബാധിത മേഖലയിൽനിന്നെത്തിയവരാണ്. ലോകാരോഗ്യ സംഘടനയുടെ ആർ നോട്ട് എന്ന വൈറസ് വ്യാപന തോത് അനുസരിച്ചാണെങ്കിൽ ഒരു രോഗിയിൽ നിന്നും രണ്ട് മുതൽ മൂന്ന് വരെ പേർക്ക് രോഗം പകരാം. അവരിൽ നിന്ന് അടുത്ത 2 മുതൽ 3വരെ പേരിലേക്ക്. ഇങ്ങനെ ആണെങ്കിൽ സംസ്ഥാനത്ത് ഇതിനകം സമ്പർക്കത്തിലൂടെ അയ്യായിരത്തോളം കേസുകളുണ്ടാകണമെന്നാണ് ആരോഗ്യവകുപ്പ് കണക്ക് കൂട്ടിയിരുന്നത്. പക്ഷെ നിലവിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 91 മാത്രമാണെന്നിടത്താണ് വലിയ ആശ്വാസം.
Read Also: കൊവിഡ് 19; വൈറസിന്‍റെ രണ്ടാം വരവും നിയന്ത്രണത്തിൽ, ആശ്വാസ തീരത്ത് കേരളം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam