
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ആശങ്കയേറ്റി കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നു.ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 4538 കൊവിഡ് കേസുകളില്‍ 4246 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഉറവിടം അറിയാത്ത 249 കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
കോഴിക്കോട് ജില്ലയിലെ സ്ഥിതി ഗുരുതരമാവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നും കോഴിക്കോട് ജില്ലയിലാണ് ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 918 പേര്‍ക്കാണ് കോഴിക്കോട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 908 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയില്‍ നിന്നുള്ള 504 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 463 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 389 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 372 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 307 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 340 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 256 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 239 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 208 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 111 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 76 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധയും ആശങ്ക സൃഷ്ടിക്കുന്നതാണ്. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 20, തിരുവനന്തപുരം 17, എറണാകുളം 9, കോഴിക്കോട് 6, തൃശൂര്‍ 5, കാസര്‍ഗോഡ് 3, ആലപ്പുഴ, കോട്ടയം, മലപ്പുറം 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 12 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
അതേസമയം, കോട്ടയത്ത് എല്ലാ മുന്‍സിപ്പാലിറ്റികളും ഭൂരിഭാഗം ഗ്രാമ പഞ്ചായത്തിലും കൊവിഡ് ബാധിതരുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. മൂന്ന് ദിവസമായി രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കുന്നു. പത്ത് ദിവസത്തിനുള്ളിൽ തൃശ്ശൂരിൽ വർധിച്ചത് 4000 രോഗികളാണ്. 60 വയസിന് മുകളിൽ 73 പേർക്കും 10 ൽ താഴെ പ്രായമുള്ള 28 പേർക്കും കൊവിഡ് ബാധിച്ചു.
വയനാട്ടിൽ കൗമാരക്കാരിലും യുവാക്കളിലുമാണ് രോഗബാധ കൂടുതൽ. ഇന്നലെ 172 പേർക്ക് സ്ഥിരീകരിച്ചതിൽ 105 പേർ 10 നും 40 നും ഇടയിൽ പ്രായമുള്ളവരാണ്. കണ്ണൂരിൽ കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗബാധ ഉണ്ടാകുന്നു. സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്ക് പരിശീലനം നൽകാൻ തീരുമാനിച്ചു. മൂന്ന് ആശുപത്രികളടക്കം ആറ് ആക്ടീവ് ക്ലസ്റ്ററുകളുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam