
തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിയിൽ ഒരുമാസം പിന്നിട്ടിട്ടും ശമ്പളം നൽകാത്തതിൽ പരസ്യമായി പ്രതിഷേധമറിയിച്ച് സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ. എൻഎച്ച്എം ജീവനക്കാർക്ക് 50,000 രൂപ ശമ്പളവും റിസ്ക് അലവൻസും വരെ നിശ്ചയിച്ചിരിക്കെ, തസ്തിക പോലും നിർണയിക്കാത്തതിനെതിരെയാണ് പിപിഇ കിറ്റ് ധരിച്ച് നിന്ന് പ്രതിഷേധ വീഡിയോ പുറത്തുവിട്ടത്. നടക്കുന്നത് ചൂഷണമാണെന്നും സർക്കാർ കൈമലർത്തുകയാണെന്നും ഡോക്ടർമാർ പറയുന്നു. എത്രനാൾ തുടരാനാവുമെന്ന് പറയാനാവില്ലെന്നും സോഷ്യൽ മീഡിയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.
പഠനം 2014 ബാച്ചിൽ പൂർത്തിയാക്കിയ, 980 ലധികം ഹൗസ് സർജന്മാരെയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കി സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിയമിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും പ്രധാന ചുമതല ഈ ഡോക്ടർമാർക്കാണ്. പക്ഷെ എൻഎച്ച്എം താൽക്കാലിക, ദിവസ വേതനക്കാർക്ക് വേതനം 50,000 ആക്കി വർധിപ്പിച്ച് റിസ്ക് അലവൻസും പ്രഖ്യാപിച്ചപ്പോൾ അതേജോലി ചെയ്യുന്ന ഇവരുടെ തസ്തിക പോലും വ്യക്തമാക്കിയിട്ടില്ല. പിന്നീട് തീരുമാനിക്കുമെന്ന് പറഞ്ഞ ഉത്തരവ് നടപ്പായിട്ടുമില്ല.
കൊവിഡ് ഡ്യൂട്ടിയെടുക്കുമ്പോഴും ആവശ്യമായ ക്വാറന്റീൻ ലഭിക്കുന്നില്ല. സീനിയർ ഡോക്ടർമാർ പലപ്പോഴും ഹാജരാകാത്തതിനാൽ ഇരട്ടിജോലിഭാരമാണ് ഇവർക്ക്. ശമ്പളമില്ലാത്തതിനാൽ കൈയിൽ നിന്ന് പണം ചെലവാക്കേണ്ട സ്ഥിതിയാണ്. അവധി, അലവൻസുകൾ എന്നിവ പോലും നിശ്ചയിക്കാതെ ജോലിഭാരവും ചൂഷണവുമെന്ന് ഡോക്ടർമാർ പരാതിപ്പെടുന്നു. സംഭവം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. പക്ഷെ എപ്പോൾ തീരുമാനമാകുമെന്നതിൽ കൃത്യമായ വിശദീകരണമില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam