ശബരിമല: നിത്യവും ആയിരം പേർക്ക് മാത്രം ദർശനം, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നും ശുപാർശ

By Web TeamFirst Published Oct 6, 2020, 1:42 PM IST
Highlights

നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് നിലയ്ക്കലിലെ എൻട്രി പോയൻ്റുകളിൽ പണം നൽകി വീണ്ടും പരിശോധന നടത്താൻ സൗകര്യമൊരുക്കണം

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം ശബരിമല ക്ഷേത്രം തുറക്കുമ്പോൾ പാലിക്കേണ്ട കൊവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച് വിദഗ്ദ്ധ സമിതി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്താൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നാണ് വിദഗ്ദ്ധ സമിതിയുടെ പ്രധാന ശുപാർശ. 

നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് നിലയ്ക്കലിലെ എൻട്രി പോയൻ്റുകളിൽ പണം നൽകി വീണ്ടും പരിശോധന നടത്താൻ സൗകര്യമൊരുക്കണം. 60 വയസ്സിന് മുകളിൽ പ്രായമുള്ളവ‍ർ ​ഗുരുതരമായ അസുഖങ്ങൾ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന റിപ്പോ‍ർട്ട് കൂടി കൊണ്ടു വരണം. തിങ്കൾ മുതൽ വെള്ളി വരെ ദിവസവും ആയിരം പേ‍ർക്കും ശനി, ഞായ‍ർ ദിവസങ്ങളിൽ രണ്ടായിരം പേ‍ർക്കുമാണ്​ ദ‍ർശനം അനുവ​ദിക്കേണ്ടത്.

ശബരിമല തീ‍ർത്ഥാടക‍ർക്കുള്ള ബേസ് ക്യാംപായ നിലയ്ക്കലിൽ വച്ചായിരിക്കും പരിശോധനയും തീ‍ർത്ഥാടകരുടെ സ്ക്രീനിം​ഗും നടത്തേണ്ടത്. വിദ​ഗ്ദ്ധസമിതി വിപുലമായ ശുപ‍ാർശ നൽകിയെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് സംസ്ഥാന സ‍ർക്കാരായിരിക്കും. നാളെ ചേരുന്ന മന്ത്രിസഭായോ​ഗം ശുപാ‍ർശകൾ പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. 

click me!