ലക്ഷണങ്ങളില്ലാത്ത രോ​ഗവാഹകരെ കണ്ടെത്താന്‍ കേരളത്തിൽ തിങ്കളാഴ്ച മുതൽ കൊവിഡ് ദ്രുത പരിശോധന

By Web TeamFirst Published Jun 6, 2020, 6:49 AM IST
Highlights

സാമൂഹിക പ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാൻ വേണ്ടിയാണ് ആന്റി ബോഡി പരിശോധന നടത്തുന്നത്. ലക്ഷണങ്ങളില്ലാത്ത രോ​ഗവാഹകരെ തിരിച്ചറിയുകയാണ് ലക്ഷ്യം. 

കൊല്ലം: സംസ്ഥാനത്ത് കൊവിഡ് ദ്രുത പരിശോധന തിങ്കളാഴ്ച മുതൽ തുടങ്ങും. എച്ച്എൽഎൽ കമ്പനിയുടെ കിറ്റുകളാണ് ആന്റി ബോഡി പരിശോധനകൾക്ക് ഉപയോഗിക്കുന്നത്. ഒരു ലക്ഷം കിറ്റുകളാണ് ഇതിനായി ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുന്നത്.

രക്തം എടുത്ത് പ്ലാസ്മ വേർതിരിച്ച്, അത് ഉപയോഗിച്ചാണ് ദ്രുത പരിശോധന. അഞ്ച് എം എൽ രക്തമാണ് പരിശോധനക്കായി ഉപയോഗിക്കുന്നത്. സെന്റിനന്റൽ സർവലൈൻസിന്റെ ഭാഗമായാണ് ആന്റിബോഡി പരിശോധന നടത്തുന്നത്. സാമൂഹിക പ്യാപനം ഉണ്ടായോ എന്നറിയാൻ ഉള്ള പരിശോധനക്ക് എച്ച് എൽ എലിന്റെ കിറ്റുകളാണ് ഉപയോഗിക്കുന്നത്. പബ്ലിക് ഹെൽത്ത് ലാബിലും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും പരിശോധന നടത്തി 65 ശതമാനം സെൻസിറ്റി ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഇവ ഉപയോഗിക്കാൻ തീരുമാനിച്ചത്. പൂണെ വൈറോളജി ലാബിന്റെ അംഗീകാരവും ഈ കിറ്റുകൾക്ക് ഉണ്ട്. 

ആദ്യ ഘട്ടത്തിൽ 10000 കിറ്റുകൾ വീതം തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ എത്തിച്ചു. 5000 എണ്ണം വീതം മറ്റു ജില്ലകളിലും എത്തിച്ചു. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച പരിശീലനം നൽകും. അതിന് ശേഷം തിങ്കളാഴ്ച മുതൽ വ്യാപക പരിശോധന തുടങ്ങും. ഉറവിടം അജ്ഞാതമായ രോഗ ബാധിതർ കൂടുതൽ ആയതോടെയാണ് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത
വൈറസ് വാഹകരെ കണ്ടെത്താൻ ഉള്ള ആന്റിബോഡി പരിശോധന. ഐ ജി ജി പോസിറ്റീവ് ആയാൽ രോഗം വന്നിട്ട് കുറച്ചുനാൾ ആയെന്നും അതിനെതിരെ ഉള്ള പ്രതിരോധ ശേഷി ആ ആൾ നേടിയിട്ടുണ്ടെന്നും അനുമാനിക്കാം.

എന്നാൽ, ആ വ്യക്തിയുടെ സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങൾ വളരെ പ്രധാന്യമുള്ളതാണ്. അതേസമയം, ഐ ജി എം പൊസിറ്റീവ് ആകുകയാണെങ്കിൽ ആ വ്യക്തിക്ക് രോഗബാധ ഉണ്ടായിട്ട് അധികനാള്‍ ആയില്ലെന്ന് ഉറപ്പിക്കാം. ചികിത്സയും നൽകാം. ഒരു ദിവസത്തെ രോഗ ബാധിതരുടെ എണ്ണം 100 കവിയുന്നതും സമ്പർക്കത്തിലൂടെ രോഗം പിടിപെടുന്നവർ കൂടുന്നതും ഉറവിടം അറിയാത്ത രോഗ ബാധിതർ കൂടുന്നതുമെല്ലാം സംസ്ഥാനത്ത് കടുത്ത ആശങ്ക ഉണ്ടാക്കും. ഈ സഹചര്യത്തിലാണ് കേരളത്തില്‍ കൊവിഡ് ദ്രുത പരിശോധന തുടങ്ങുന്നത്.

click me!