ആകെ രോഗികളില്‍ മൂന്ന് ശതമാനം; സംസ്ഥാനത്ത് ആശങ്കയേറ്റി ആരോഗ്യപ്രവര്‍ത്തകരിലെ കൊവിഡ്

By Web TeamFirst Published Jul 28, 2020, 6:13 AM IST
Highlights

സംസ്ഥാനത്തെ മൊത്തം രോഗബാധിതരില്‍ മൂന്ന് ശതമാനം പേര്‍‍ ആരോഗ്യ പ്രവര്‍ത്തകരാണ്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ 18 ശതമാനം പേര്‍ ഡോക്ടര്‍മാരും 24 ശതമാനം പേര്‍ നഴ്സുമാരുമാണ്. 

കൊല്ലം: സംസ്ഥാനത്ത് ആശങ്കയേറ്റി ആരോഗ്യപ്രവര്‍ത്തകരിലെ കൊവിഡ് ബാധ. സംസ്ഥാനത്തിതുവരെ 444 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. ഡോക്ടര്‍മാര്‍ക്കുള്‍പ്പടെ രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ അടക്കം പല ചികിത്സ വിഭാഗങ്ങളും അടയ്ക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകരിലെ രോഗബാധ, കൊവിഡ്-കൊവിഡ് ഇതര ചികിത്സകളെ സാരമായി ബാധിക്കുന്നുണ്ട്.

സംസ്ഥാനത്തെ മൊത്തം രോഗബാധിതരില്‍ മൂന്ന് ശതമാനം പേര്‍‍ ആരോഗ്യ പ്രവര്‍ത്തകരാണ്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ 18 ശതമാനം പേര്‍ ഡോക്ടര്‍മാരും 24 ശതമാനം പേര്‍ നഴ്സുമാരുമാണ്. മെഡിക്കൽ കോളേജ് ആശുപത്രികള്‍, ആര്‍സിസി, ശ്രീചിത്ര, സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍ ഇങ്ങനെ രോഗം എല്ലാ മേഖലകളിലും പിടിമുറുക്കി. തുടക്കത്തിൽ വ്യക്തിഗത സുരക്ഷ ഉപകരണങ്ങളുടെ കുറവാണ് വില്ലനായതെങ്കില്‍ പിന്നീട് അതിന്‍റെ ഗുണനിലവാരമില്ലായ്മയും അടുത്ത സമ്പര്‍ക്കവും എല്ലാം രോഗബാധയ്ക്ക് കാരണമായി. ഡോക്ടര്‍മാരും നഴ്സുമാരും രോഗ ബാധിതരായതോടെ രോഗികളും കൂട്ടിരിപ്പുകാരും രോഗബാധിതരാകുന്ന സാഹചര്യമുണ്ടായി. രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തിന്‍റെ ഇരട്ടിയിലേറെപേര്‍ നിരീക്ഷണത്തിലേക്കും പോയി. ഇതോടെ വാര്‍ഡുകള്‍ പലതും അടച്ചു. രോഗി പരിചരണത്തിലും പ്രശ്നങ്ങളുണ്ടായി. പലയിടത്തും അടിയന്തരമല്ലാത്ത എല്ലാ ചികിത്സകളും ശസ്ത്രക്രിയകളും നിര്‍ത്തി

രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കടുത്ത വെല്ലുവിളി നേരിടുകയാണ്. ചികിത്സയിലും രോഗി പരിചരണത്തിലുമടക്കം കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ചികിത്സ പൂര്‍ണമായും മുടങ്ങുന്ന സ്ഥിതി ഉണ്ടായേക്കുമെന്നാണ് ആശങ്ക. ആശുപത്രികളിൽ ജീവനക്കാരുടെ കുറവുണ്ടാകാതിരിക്കാൻ ചില ആശുപത്രികൾ ഒരു കൂട്ടം ജീവനക്കാരെ മാറ്റി നിര്‍ത്തിയിട്ടുണ്ടെങ്കിലും മിക്കയിടത്തും അത് പ്രാവര്‍ത്തികമായിട്ടില്ല. രണ്ടാം നിര ആരോഗ്യപ്രവര്‍ത്തകരെ സജ്ജമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

click me!