സാമൂഹികവ്യാപന ഭീതി; തലസ്ഥാന നഗരത്തില്‍ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു; ഒരാഴ്ചത്തേക്ക് കടുത്ത നിയന്ത്രണം

By Web TeamFirst Published Jul 5, 2020, 8:01 PM IST
Highlights

ലോക് ഡൗണ്‍ നിലനില്‍ക്കുന്ന പരിധിയില്‍ അടുത്ത ഏഴ് ദിവസം പൊതു ഗതാഗതം ഉണ്ടാവില്ല. സ്വകാര്യ വാഹനങ്ങളും ഓടില്ല. 

തിരുവനന്തപുരം: സാമൂഹിക വ്യാപന ഭീതി ഉയര്‍ന്നതോടെ തലസ്ഥാന നഗരത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം കോർപറേഷനിൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത യോഗത്തിലാണ് തീരുമാനം. നാളെ രാവിലെ മുതൽ ഒരാഴ്ചത്തേക്കാണ് ട്രിപ്പിൾ ലോക് ഡൗൺ. ഒരാഴചത്തേക്ക് തിരുവനന്തപുരം ജില്ലയിലെ കോടതികളിൽ കേസുകൾ പരിഗണിക്കില്ല. ജാമ്യം ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ ഓൺലൈൻ വഴിയാവും പരിഗണിക്കുക.

ലോക് ഡൗണ്‍ നിലനില്‍ക്കുന്ന പരിധിയില്‍ അടുത്ത ഏഴ് ദിവസം പൊതു ഗതാഗതം ഉണ്ടാവില്ല. സ്വകാര്യ വാഹനങ്ങളും ഓടില്ല. അതേസമയം, എല്ലാ ആശുപത്രികളും പ്രവർത്തിക്കും. സെക്രട്ടറിയേറ്റ് പ്രവർത്തിക്കില്ല. മെഡിക്കൽ ഷോപ്പും, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മാത്രം തുറക്കും. പൊലീസ് ആസ്ഥാനവും പ്രവർത്തിക്കും. ആളുകള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് ഡിജിപി അറിയിച്ചു. തുറക്കുന്ന കടകളിൽ ജനങ്ങൾക്ക് പോകാൻ കഴിയില്ല. അവശ്യ സാധനങ്ങൾ വേണ്ടവർ പൊലീസിനെ അറിയിച്ചാൽ വീട്ടിലെത്തിക്കും. പൊലീസ് സേവനത്തിന് ഒരു നമ്പർ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ സാറ്റോറിൽ പോകണമെങ്കിൽ കൃത്യമായ സത്യവാങ് മൂലം വേണമെന്ന് ഡിജിപി അറിയിച്ചു.

തലസ്ഥാനത്ത് കൊവിഡ് ആശങ്ക കനക്കുകയാണ്. തിരുവനന്തപുരത്തെ സ്ഥിതി ആശങ്കാജനകമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. കൂടുതൽ നിയന്ത്രണങ്ങളെ കുറിച്ച് ആലോചിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് ഏറ്റവുമധികം പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്, 22 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരിൽ നിരവധി പേർക്ക് യാതൊരു യാത്രാപശ്ചാത്തലവുമില്ലെന്നതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് മണക്കാട് കൊഞ്ചിറവിള സ്വദേശിനി എട്ട് വയസുകാരിക്ക് യാതൊരു യാത്രാപശ്ചാത്തലവുമില്ലാതെ രോഗം സ്ഥിരീകരിച്ചു. പേട്ട സ്വദേശിനി 42 കാരി, വഞ്ചിയൂർ സ്വദേശി 62 കാരൻ, മണക്കാട് സ്വദേശി 29 കാരൻ, ചെമ്പഴന്തി സ്വദേശിനി 29 കാരി, കമലേശ്വരം സ്വദേശി 29 കാരൻ, മണക്കാട് സ്വദേശിനി 22 കാരി, ആറ്റുകാൽ ബണ്ട് റോഡ് സ്വദേശി 70 കാരൻ, പൂന്തുറ സ്വദേശി 36 കാരൻ, വള്ളക്കടവ് സ്വദേശി 65 കാരൻ, പുല്ലുവിള സ്വദേശി 42 കാരൻ, പൂന്തുറ സ്വദേശി44 കാരൻ, പൂന്തുറ സ്വദേശിനി 18 കാരി, പൂന്തുറ സ്വദേശി 15 കാരൻ, പൂന്തുറ സ്വദേശി 13 കാരൻ,മണക്കാട് സ്വദേശി 51 കാരൻ എന്നിവർക്ക് യാത്രാ പശ്ചാത്തലം പോലുമില്ലാതെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

click me!