
ആലപ്പുഴ: ആലപ്പുഴയിൽ പത്ത് പേരിൽ കൂടുതൽ കൂട്ടം ചേരുന്നത് നിരോധിച്ചു. കല്ല്യാണം, യോഗങ്ങൾ, പരിശീലനം, സെമിനാർ, പ്രാർത്ഥന തുടങ്ങിയുള്ള മറ്റ് ചടങ്ങുകൾ എന്നിവയ്ക്ക് 10 പേരിൽ കൂടുതൽ ചേരുന്നത് നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. കൊവിഡ് 19 രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്. സർക്കാരിന്റെ നിർദ്ദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടികൾ ഉൾപ്പടെ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം, സർക്കാർ നിർദ്ദേശം ലംഘിച്ച് വിവാഹം വിപുലമായി നടത്തിയവർക്കെതിരെ ആലപ്പുഴയിൽ പൊലീസ് ക്രിമിനൽ കേസെടുത്തു. മാർച്ച് 15 ന് ആലപ്പുഴ പവർ ടൗൺ ഹാളിൽ ആറാട്ടുവഴി തുണ്ടുപറമ്പിൽ ഷമീർ അഹമ്മദ് എന്നയാളുടെ മകളുടെ വിവാഹമാണ് സർക്കാരിന്റെ നിർദ്ദേശങ്ങൾ അവഗണിച്ചുകൊണ്ട് വിപുലമായ രീതിയിൽ നടന്നത്. ഇദ്ദേഹത്തിന് തഹസിൽദാർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
വിവാഹത്തിൽ 60 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കില്ലെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പ് ലംഘിക്കുകയും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പോലും സ്വീകരിക്കാതെ ആയിരത്തിലധികം ആളുകൾ വിവാഹത്തിന് പങ്കെടുക്കുകയായിരുന്നു. തുടർന്ന് ഷമീർ അഹമ്മദിനെതിരെ തഹസിൽദാരുടെ നിർദ്ദേശപ്രകാരം ആലപ്പുഴ നോർത്ത് പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
കോഴിക്കോട് ചാലിയം മിനി ഹാർബർ നാളെ മുതൽ വെള്ളിയാഴ്ച വരെ അടച്ചിടും. കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളുടെ യോഗത്തിലാണ് തീരുമാനം. കശുവണ്ടി ഫാക്ടറികളിൽ കൊറോണവ്യാപന സാധ്യത ഒഴിവാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കൊല്ലത്ത് പറഞ്ഞു. പൊതുമേഖലാ ഫാക്ടറികൾ പ്രവർത്തിക്കുന്നില്ല. വളരെക്കുറച്ച് സ്വകാര്യ ഫാക്ടറികൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഈ ഫാക്ടറികളിൽ ആകെയുള്ള തൊഴിലാളികളിൽ പകുതിപ്പേർ വീതം മാറി മാറി ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്കെത്തുന്ന ക്രമീകരണം നടത്താനും, തൊഴിൽ സ്ഥലത്ത് തൊഴിലാളികൾ തമ്മിൽ കുറഞ്ഞത് ഒരുമീറ്റർ അകലം ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam