
തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കൽ വിവാദത്തിൽ ചർച്ച വിലക്കി സിപിഐ. പുറത്തുവരാത്ത റിപ്പോർട്ടിന്മേൽ ചർച്ച വേണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിര്‍ദേശം നല്‍കിയത്. ഈ ഘട്ടത്തിൽ ചർച്ച ഗുണം ചെയ്യില്ലെന്ന് പറഞ്ഞ ബിനോയ് വിശ്വം, പാർട്ടിക്ക് ഒറ്റ അഭിപ്രായമെന്നും പ്രതികരിച്ചു. പൂരം കലക്കലിൽ വീഴ്ച കളക്ടർക്കാണെന്ന് സുനിൽ കുമാർ പറഞ്ഞത് വിവാദം ആയിരുന്നു. കെ രാജൻ അത് തിരുത്തുകയും ചെയ്തിരുന്നു.
പൂരം കലക്കൽ സംഭവത്തിൽ അന്നത്തെ ജില്ലാ കളക്ടർ കൃഷ്ണതേജയെ പ്രതിപ്പട്ടികയില്‍ പട്ടികയിൽ ചേർക്കുകയായിരുന്നു വിഎസ് സുനിൽ കുമാർ ചെയ്തത്. തെരഞ്ഞടുപ്പ് കഴിഞ്ഞ് ആന്ധ്ര ഉപമുഖ്യമന്ത്രിയുടെ സ്റ്റാഫ് ആയി ഡെപ്യൂട്ടേഷന് പോയതുപോലും ഗൂഢാലോചന ആയിരുന്നു എന്നും സുനിൽകുമാർ പറഞ്ഞിരുന്നു. കളക്ടറെ നിയന്ത്രിക്കുന്ന റവന്യൂ മന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന പ്രസ്താവന ആയിരുന്നു വിഎസ് സുനിൽകുമാറിന്റെത്. പ്രസ്താവന ഏറ്റെടുത്ത് രംഗത്തെത്തിയ ബിജെപി, പൂരം കലക്കിയത് റവന്യൂ മന്ത്രിയും സിപിഐ സ്ഥാനാര്‍ത്ഥിയായ സുനില്‍ കുമാറിന്‍റെയും ഗൂഢാലോചനയാണെന്ന് തിരിച്ചടിച്ചു. പൂരം കലക്കലില്‍ പൊലീസ് റിപ്പോര്‍ട്ട് തന്നെ സാങ്കല്‍പികമാണെന്ന് പറഞ്ഞായിരുന്നു മന്ത്രി കെ രാജന്‍റെ പ്രതിരോധം. പൂരം കലക്കൽ സംബന്ധിച്ച് ഇല്ലാത്ത റിപ്പോർട്ടിലുള്ള ചർച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നും ഇല്ലാത്ത ചുമരിൽ ചിത്രം വരയ്ക്കാൻ തന്നെ കിട്ടില്ലെന്നും കെ രാജൻ പറഞ്ഞത്. ഇതുവരെ ഉന്നയിക്കാത്ത ഒരാരോപണം ഉന്നയിച്ച് വിഎസ് സുനില്‍ കുമാര്‍ റവന്യൂ മന്ത്രിയെ പ്രതിരോധത്തിലാക്കിയതിനെതിരെ സിപിഐയിലും അമര്‍ഷമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam