
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ പരീക്ഷാ ഫോക്കസ് ഏരിയ (Focus area) വിഷയത്തിൽ പ്രതികരിച്ച അധ്യാപകരെ വിമർശിച്ച വിദ്യാഭ്യാസ മന്ത്രിക്കെതിരെ അധ്യാപക സംഘടനകൾ. അധ്യാപകർ പഠിപ്പിച്ചാൽ മതിയെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ്-സിപിഐ അനുകൂല അധ്യാപക സംഘടനകൾ രംഗത്തെത്തി.
സർവീസ് ചട്ടങ്ങള്‍ അനുശാസിക്കുന്ന ചാട്ടവാർ ഉപയോഗിച്ച് അധ്യാപക സംഘടനകളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെ ആര് വാൾ ഓങ്ങിയാലും അംഗീകരിച്ചു കൊടുക്കാനാവില്ലെന്ന് സിപിഐ സംഘടനയായ എകെഎസ് ടിയു പ്രതികരിച്ചു. ഒരു ജനാധിപത്യ സമൂഹത്തിൽ എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും സ്ഥാനമുണ്ടെന്നും സംഘടന കുറ്റപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ജനാധിപത്യത്തിന് യോജിച്ചതല്ലെന്ന് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയും കുറ്റപ്പെടുത്തി. ഫോക്കസ് ഏരിയ നിർണയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച ഏകപക്ഷീയമായ നടപടിക്കെതിരെ ബുധനാഴ്ച സംസ്ഥാനത്തെ മുഴുവൻ ഉപജില്ലാ കേന്ദ്രങ്ങളിലും കെ.പി.എസ്.ടി.എ പ്രതിഷേധം നടത്താൻ തീരുമാനിച്ചു.
അധ്യാപകരെ സർക്കാർ നിയമിക്കുന്നത് ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണെന്നും അധ്യാപകരുടെ ജോലി പഠിപ്പിക്കൽ ആണെന്നും അവരത് ചെയ്താൽ മതിയെന്നുമായിരുന്നു ഫോക്കസ് ഏരിയ വിഷയത്തിൽ മന്ത്രിയുടെ പ്രതികരണം. വിദ്യാഭ്യാസ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥനും ചുമതലകൾ നിശ്ചയിച്ചിട്ടുണ്ട്. അവർ ആ ചുമതല നിർവഹിച്ചാൽ മതി. എല്ലാവരും ചേർന്നുകൊണ്ട് ഒരു ചുമതല നിർവഹിക്കണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam