
തിരുവനന്തപുരം: ലോകായുക്ത ഭേദഗതിയെ ശക്തമായി എതിർക്കാൻ സിപിഐ എക്സിക്യുട്ടീവ് യോഗത്തിൽ തീരുമാനം. യോഗത്തിൽ പാർട്ടി മന്ത്രിമാർക്ക് എതിരെ രൂക്ഷ വിമർശനം ഉയർന്നു. ലോകായുക്താ ഭേദഗതിയെ മന്ത്രിസഭാ യോഗത്തിൽ പിന്തുണച്ചതിനായിരുന്നു വിമർശനം.
മന്ത്രിമാർ ജാഗ്രത പുലർത്തിയില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി. മന്ത്രിസഭയിൽ വിഷയം എടുക്കുമെന്നറിഞ്ഞപ്പോൾ പാർടി സെന്ററിനെ അറിയിച്ചെന്ന് മന്ത്രിമാർ വിശദീകരിച്ചു. എന്നാൽ കൃത്യമായ മറുപടി പാർടി സെന്ററിൽ നിന്ന് കിട്ടിയില്ലെന്നും ഇത് ആശയകുഴപ്പമുണ്ടാക്കിയെന്നും മന്ത്രിമാർ മറുപടി നൽകി.
കെ റെയിൽ പദ്ധതിക്കെതിരെയും എക്സിക്യുട്ടീവ് യോഗത്തിൽ വിമർശനം ഉയർന്നു. കെ റെയിലിൽ സിപിഎം സമീപനത്തിനെതിരെ വിമർശനം ഉയർന്നു. കല്ല് പിഴുതാൽ പല്ല് പോകുമെന്ന വിമർശനം ശരിയായില്ലെന്ന് വിഷയം ഉന്നയിച്ച് മുല്ലക്കര രത്നാകരൻ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നവരോടുള്ള സമീപനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളോട് യുദ്ധം ചെയ്ത് പദ്ധതി നടപ്പാക്കേണ്ടെന്ന നിലപാടിലാണ് ഒടുവിൽ യോഗം എത്തിയത്.
രവീന്ദ്രൻ പട്ടയത്തിനെതിരായ നടപടികൾക്ക് സിപിഐ നേതൃയോഗത്തിൽ അംഗീകാരം നൽകി. രവീന്ദ്രൻ പട്ടയം റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത പാർട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമനോട് വിശദീകരണം തേടാനും യോഗത്തിൽ തീരുമാനമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam