
പത്തനംതിട്ട: അടൂരിൽ സിപിഐ സ്ഥാനാർഥിയാക്കുമെന്ന് പ്രഖ്യാപിച്ച പ്രിജി കണ്ണനെതിരെ ഫേസ്ബുക്ക് കമന്റുമായി സിപിഐ നേതാവ് രംഗത്ത്. സിപിഐ അടൂർ മണ്ഡലം കമ്മിറ്റി അംഗം ഇ കെ സുരേഷ് ആണ് എതിർപ്പ് പരസ്യമാക്കിയത്. പ്രിജിയെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് സംസ്ഥാന കൗൺസിൽ അംഗത്തിന്റെ പോസ്റ്റിനു താഴെയാണ് എതിർപ്പ് പരസ്യമാക്കി രംഗത്തെത്തിയത്. കുടിയേറ്റ കർഷകർക്ക് നമോവാഹം- എന്നായിരുന്നു കമന്റ്. സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി കൊല്ലം ജില്ലാ കമ്മിറ്റിയിൽ ചേരുന്നതാണ് നല്ലതെന്നും കമന്റ് ചെയ്തു. കൊല്ലം മുൻ ജില്ലാ പഞ്ചായത്തംഗം പ്രിജി കണ്ണനെ അടൂരിൽ സ്ഥാനാർത്ഥിയായി ഇന്നലെ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. ജില്ലാ നേതൃത്വം പ്രിജിയുടെ പേര് നിർദ്ദേശിച്ചിരുന്നില്ല. അടൂരിലെ മുതിർന്ന നേതാവാണ് ഇ കെ സുരേഷ്. സുരേഷിൻ്റെ പേര് മണ്ഡലം കമ്മിറ്റി സ്ഥാനാർഥി ആയി നിർദേശിച്ചരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സിപിഐ. തുടർച്ചയായി മൂന്ന് തവണ വിജയിച്ചവർ മാറിനിൽക്കണമെന്ന പാർട്ടി തീരുമാനം കർശനമാക്കിയതോടെ അടൂർ മണ്ഡലത്തിൽ ചിറ്റയം ഗോപകുമാറിന് പകരം കൊല്ലം മുൻ ജില്ലാ പഞ്ചായത്ത് അംഗം പ്രിജി കണ്ണനെ മത്സരിപ്പിക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് ധാരണയായി. ചിറ്റയത്തെ വീണ്ടും മത്സരിപ്പിക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ ശുപാർശ സംസ്ഥാന നേതൃത്വം തള്ളുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam