സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിലപാടിന് പിന്തുണയുമായി അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. കാനം രാജേന്ദ്രന് വേണ്ടി കൗൺസിൽ യോഗത്തിൽ മറുപടി പറഞ്ഞ പ്രകാശ് ബാബു പ്രായപരിധി തീരുമാനത്തെ പൂര്‍ണ്ണമായും ന്യായീകരിച്ചു.
തിരുവനന്തപുരം:പ്രായ പരിധി വിവാദത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിലപാടിന് പിന്തുണയുമായി അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു രംഗത്ത്. സംസ്ഥാന കൗൺസിലിൽ നേതൃത്വത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തിന് മറുപടി പറയവെയാണ് പ്രകാശ് ബാബു കാനം രാജേന്ദ്രന്‍റെ നിലപാടിന് പിന്തുണയുമായി എത്തിയത്.
സംസ്ഥാന നേതൃത്വത്തിൽ ഉയര്‍ന്ന പ്രായപരിധി 75 വയസ്സാക്കാനാണ് സിപിഐ തീരുമാനിച്ചിരുന്നത്. ജില്ലാ സെക്രട്ടറിക്ക് 65 വയസും മണ്ഡലം സെക്രട്ടറിക്ക് 60 വയസ്സാക്കാനും അടക്കം തീരുമാനത്തിനെതിരെ കൗൺസിൽ യോഗത്തിൽ വിമര്‍ശനം ഉയര്‍ന്നു. കെ ഇ ഇസ്മയിൽ പക്ഷ നേതാക്കൾ പ്രായ പരിധി നടപ്പാക്കുന്നതിനെ എതിര്‍ത്തിരുന്നു. കോട്ടയം ജില്ലാ സെക്രട്ടറിയാണ് കൗൺസിൽ യോഗത്തിൽ വിമര്‍ശനം ഉന്നയിച്ചത്. പാര്‍ട്ടി ഭരണഘടനക്ക് എതിരാണെന്നായിരുന്നു പ്രധാന വാദം .
കാനം രാജേന്ദ്രന് വേണ്ടി കൗൺസിൽ യോഗത്തിൽ മറുപടി പറഞ്ഞ പ്രകാശ് ബാബു പ്രായപരിധി തീരുമാനത്തെ പൂര്‍ണ്ണമായും ന്യായീകരിച്ചു. ഈ മാസം സംസ്ഥാന സമ്മേളനം നടക്കാനിരിക്കെയാണ് നിര്‍ണ്ണായക ചുവടുമാറ്റമെന്നതും ശ്രദ്ധേയമാണ്
ഭരണത്തെ സിപിഎം ഹൈജാക്ക് ചെയ്യുന്നു': വിമര്‍ശനവുമായി സിപിഐ
ആഭ്യന്തര വകുപ്പിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ സുരക്ഷക്കായി പൊലീസ് ചെയ്യുന്ന കാര്യങ്ങൾ സർക്കാരിന് നാണക്കേട് ഉണ്ടാക്കുന്നു എന്നായിരുന്നു വിമർശനം. രാഷ്ട്രീയ റിപ്പോർട്ട് രൂപീകരണത്തിന്‍റെ ചർച്ചയിലാണ് വിമർശനം ഉയർന്നത്. ഭരണത്തെ സിപിഎം ഹൈജാക്ക് ചെയ്യുന്നുവെന്നും ആക്ഷേപം ഉയർന്നു.
സ്വീകാര്യമെങ്കിൽ വീണ്ടും സെക്രട്ടറി സ്ഥാനത്തെത്തും,പാർട്ടിയെ തകർക്കാൻ പാർട്ടിക്കുള്ളിൽ തന്നെ ശ്രമമെന്നും കാനം
പാർട്ടിക്ക് സ്വീകാര്യമെങ്കിൽ അടുത്തതവണയും സെക്രട്ടറി സ്ഥാനത്തുണ്ടാകും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു . താൻ സെക്രട്ടറിയായി തുടരുന്നത് ദഹിക്കാത്തവർക്കുള്ള മരുന്ന് നൽകാനറിയാമെന്നും അദ്ദേഹം പറഞ്ഞു . സി പി ഐയെ തകർക്കാനുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് പാർട്ടിക്കുള്ളിൽ നിന്ന് തന്നെയാണ്. പാർട്ടി ശത്രുക്കളുമായി ചേർന്ന് ഇവർ നടത്തുന്ന നീക്കം ശക്തമായി നേരിടുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.