
തിരുവനന്തപുരം: കേന്ദ്ര പദ്ധതികളുടെ നടത്തിപ്പിന് ചൊല്ലി സിപിഎം - ബിജെപി പോര് മുറുകുന്നു. ദേശീയാപാത വികസനത്തിനായി സ്ഥലമേറ്റെടുത്ത സംസ്ഥാന സർക്കാരിനെ കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരി അഭിനന്ദിച്ചതിന് പിന്നാലെയാണ് പോര് മുറുകുന്നത്. കേന്ദ്രപദ്ധതികള്‍ മുഖ്യമന്ത്രി സ്വന്തം പേരിലാക്കുകയാണെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു.
സ്വർണകടത്തു കേസിൽ സിപിമ്മിനെതിരെ ബിജെപി സമരം ശക്തമാക്കുന്നതിനിടെയാണ് ബിജെപിയുടെ മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായി നിധിൻ ഗഡ്ഗരിയുടെ പ്രശംസ. കേന്ദ്രമന്ത്രിയുടെ അഭിനന്ദനം സിപിഎം കേന്ദ്രങ്ങള്‍ രാഷ്ട്രീയ ആയുധമാക്കി. സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രചാരണം കൊടുത്തു. ഇതിലെ അപകടം തിരിച്ചറിഞ്ഞ സുരേന്ദ്രൻ കേന്ദ്രമന്ത്രി ഗഡ്ഗരിയെ തള്ളാതെ മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും വിമർശിക്കുകയായിരുന്നു.
ജൽജീവൻ ഉള്‍പ്പെടെയുള്ള കേന്ദ്ര പദ്ധതികള്‍ നൂറുദിന പദ്ധതിയിൽ ഉള്‍പ്പെടുത്തുന്നതിനെതിരെ നേരത്തെ ബിജെപി രംഗത്തുവന്നിരുന്നു. അതേ സമയം നേട്ടങ്ങളിൽ രാഷ്ട്രീയം കലർത്താതെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ദേശീയപാത വികസനം സാധ്യമാക്കാൻ എല്ലാ പിന്തുണയും പ്രൊത്സാഹനവും തന്ന നിതിൻ ഗഡ്കരിക്ക് അദ്ദേഹം നന്ദി പറഞ്ഞിരുന്നു. സ്വർണക്കടത്തും ലൈഫുമടക്കം അഴിമതി ആരോപണങ്ങള്‍ക്കിടയിലാണ് വികസനത്തിൻറെ ക്രെഡിറ്റ് ആർക്കെന്നതിനെ ചൊല്ലിയും സിപിഎം-ബിജെപി തർക്കം ശക്തമാവുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam