
ദില്ലി: പൗരത്വ നിയമ ഭേദഗതി നിയമത്തെ ശക്തമായി എതിർക്കുന്നുവെന്ന് സിപിഎം പിബി. സിഎഎ പൗരത്വത്തെ മതപരമാക്കുന്നതാണെന്നും അയല്‍ രാജ്യങ്ങളിലെ മുസ്ലീം വിഭാഗത്തോട് വിവേചനപരമായാണ് ചട്ടങ്ങള്‍ ഉണ്ടാക്കിയത്. പൗരത്വ ഭേദഗതി നിയമം എൻആർസിയുമായി ബന്ധപ്പെട്ടതാണ്. പൗരത്വ നടപടികളില്‍ നിന്ന് സംസ്ഥാന സർക്കാരുകള്‍ ഒഴിവാക്കപ്പെട്ടുവെന്നും പിബി വാര്‍ത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.
ഇന്നലെയാണ് സിഎഎ നിയമം പ്രാബല്യത്തിൽ വന്നതായി അറിയിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുഖ്യ പ്രചാരണ വിഷയമായി പൗരത്വ നിയമ ഭേദഗതി നിയമം മാറുകയാണ്. സിഎഎ കേരളത്തിൽ നടപ്പാക്കില്ലെന്നുള്ള ഉറച്ച നിലപാട് ആവർത്തിക്കുകയാണ് സിപിഎമ്മും സംസ്ഥാന സര്‍ക്കാരും. സിഎഎ കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. പൗരത്വ വിഷയത്തിലും ലീഗിനെ കോൺഗ്രസ് വഞ്ചിക്കുകയാണെന്ന വിമര്‍ശനവും സിപിഎം നേതാക്കൾ ഉന്നയിക്കുന്നു. സിഎഎയ്ക്കെതിരായ സമരങ്ങളിലെ കേസുകള്‍ പിന്‍വലിക്കാത്തത് എല്‍ഡിഎഫിനെതിരെ ആയുധമാക്കുകയാണ് യുഡിഎഫ്. സിപിഎമ്മിനൊപ്പം യോജിച്ച് സമരത്തിനില്ലെന്നാണ് ലീഗ് നിലപാട്.
സിഎഎക്കെതിരെ പ്രതിഷേധങ്ങളുടെ പേരില്‍ 831 കേസുകള്‍ എടുത്ത സംസ്ഥാന സര്‍ക്കാര്‍ കേവലം 114 എണ്ണം മാത്രമാണ് ഇതുവരെ പിന്‍വലിച്ചത്. കേസുകൾ പിൻവലിക്കുമെന്ന ഉറപ്പ് പാലിച്ചില്ലെന്നാണ് പ്രതിപക്ഷ വിമര്‍ശനം. സമരക്കാരോട് സര്‍ക്കാരിന്‍റെ നിലപാടാണ് ഇത് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്ക് ഒരു ആത്മാര്‍ഥതയും ഇക്കാര്യത്തിൽ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പിഎം കൈനീട്ടുമ്പോൾ കൈ കൊടുക്കാനില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിഎഎ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ പരിഹസിച്ചുതള്ളുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam