നാട്ടുകാരുടെ ബാബു, മകൾക്ക് പകരം സിറ്റിങ് സീറ്റിൽ പാർട്ടി സ്ഥാനാർത്ഥി; ശങ്കരൻ കുട്ടി നായരായതോടെ ട്രോളോട് ട്രോൾ; ഗൗനിക്കുന്നില്ലെന്ന് മറുപടി

Published : Nov 13, 2025, 09:29 AM IST
Vanchiyoor Babu alias Sankaran Kutty Nair

Synopsis

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി 'വഞ്ചിയൂർ ബാബു' എന്നറിയപ്പെടുന്ന ശങ്കരൻകുട്ടി നായർ, പോസ്റ്ററിൽ ജാതിപ്പേര് ഉപയോഗിച്ചതിന് സാമൂഹിക മാധ്യമങ്ങളിൽ വിമർശനം നേരിടുന്നു. ഇദ്ദേഹം മുൻപ് മത്സരിച്ചത് ബാബു എന്ന പേരിലായിരുന്നു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ യഥാർത്ഥ പേരിൽ പ്രചാരണം തുടങ്ങി പുലിവാല് പിടിച്ച് സിപിഎം സ്ഥാനാർത്ഥി. തിരുവനന്തപുരം കോർപറേഷനിൽ വഞ്ചിയൂർ വാർഡിൽ നിന്ന് മത്സരിക്കുന്ന ശങ്കരൻകുട്ടി നായരാണ് ട്രോളന്മാരുടെ ഇരയായി മാറിയത്. പേരിനൊപ്പം ജാതിപ്പേര് ചേർത്തതാണ് കാരണം. വഞ്ചിയൂർ ബാബു എന്ന് അറിയപ്പെടുന്ന ഇദ്ദേഹം നേരത്തെ മത്സരിച്ചത് ബാബു എന്ന പേരിലായിരുന്നു. ഇത്തവണ തൻ്റെ ശങ്കരൻ കുട്ടി നായർ എന്ന യഥാർത്ഥ പേരാണ് പോസ്റ്ററുകളിൽ ഉപയോഗിച്ചത്. ഇതോടെയാണ് ട്രോൾ പേജുകളിൽ ഇദ്ദേഹം നിറഞ്ഞത്.

വഞ്ചിയൂരിൽ നാട്ടുകാർക്കെല്ലാം സുപരിചിതനാണ് ബാബു അണ്ണൻ. സിപിഎം പാളയം ഏരിയ കമ്മിറ്റി സെക്രട്ടറി കൂടിയാണ്. യഥാര്‍ത്ഥ പേര് ശങ്കരൻ കുട്ടി നായർ എന്നാണെങ്കിലും നാട്ടുകാർക്ക് ബാബു എന്ന് പറഞ്ഞാലേ അറിയൂ. വഞ്ചിയൂർ വാര്‍ഡിൽ നിന്ന് 2015 ൽ മത്സരിച്ച് കോർപറേഷനിലേക്ക് ജയിച്ച ഇദ്ദേഹം അന്ന് പി ബാബു എന്ന പേരിലായിരുന്നു മത്സരിച്ചത്. കഴിഞ്ഞ തവണ ഈ വാർഡിൽ ഇദ്ദേഹത്തിൻ്റെ മകൾ ഗായത്രി ബാബു സിപിഎം സ്ഥാർനാർത്ഥിയായി ജയിച്ചു. മകൾക്ക് പകരം അച്ഛൻ വീണ്ടും ഇറങ്ങിയപ്പോൾ പേര് വലിയ തോതിൽ ചർച്ചയാവുകയായിരുന്നു.

തെരഞ്ഞെടുപ്പ് അടുത്താൽ വിപ്ലവം പടിക്ക് പുറത്ത്. ജയിച്ച് കയറാൻ ജാതി വാല് ശരണം എന്നൊക്കെയാണ് ട്രോളുകൾ. ഇതൊന്നും താൻ ഗൗനിക്കുന്നില്ലെന്നാണ് ബാബു എന്ന ശങ്കരൻ കുട്ടി നായരുടെ പ്രതികരണം. കഴിഞ്ഞ തവണ മകൾ സ്ഥാനാർത്ഥിയായപ്പോൾ ഗായത്രി ബാബുവെന്നും ഗായത്രി നായരെന്നും രണ്ട് പേരുകളിൽ പോസ്റ്ററുകൾ അടിച്ചിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. നായർ വിഭാഗക്കാർ ഏറെയുള്ള വാർഡിൽ ജാതി പറഞ്ഞ് വോട്ട് നേടുകയാണ് സ്ഥാനാർത്ഥിയെന്ന് എതിരാളികൾ വിമർശിക്കുന്നു.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിളമ്പും; നിയമപരമായ പ്രശ്നങ്ങളില്ലെന്ന് കെ ജയകുമാർ
എട്ടാംക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പൊലീസ്