
തലശ്ശേരി: 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരി മണ്ഡലത്തിൽ സിപിഎം സ്ഥാനാര്‍ഥി കാരായി രാജന് 20,523 വോട്ടുകളുടെ ഭൂരിപക്ഷം. 69,743 വോട്ടുകളാണ് കാരായി രാജൻ നേടിയത്. കോൺഗ്രസിന്‍റെ സാജു കെ പിക്ക് 49,220 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. അതേസമയം ബിജെപിയ്ക്ക് വേണ്ടി മത്സര രംഗത്തുണ്ടായിരുന്ന ഒ നിധീഷിന് 22,754 വോട്ടുകൾ നേടാനായി.
ദശാബ്‌ദങ്ങളായി ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ കോട്ടയായാണ് തലശ്ശേരി അറിയപ്പെടുന്നത്. ആ പാരമ്പര്യം കാരായി രാജനും കാത്തു. ഇടത് പാര്‍ട്ടികള്‍ മാത്രം ഇതുവരെ ജയിച്ചിട്ടുള്ള മണ്ഡലത്തിൽ സ്‌പീക്കര്‍ എ എന്‍ ഷംസീറിന് പകരം കാരായി രാജനായിരുന്നു ഇക്കുറി എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഫസൽ വധക്കേസിൽ പ്രതിയാക്കപ്പെട്ട കാരായി രാജനെ പോലൊരാള്‍ മറുഭാഗത്ത് വരുമ്പോൾ അക്രമ രാഷ്ട്രീയവും ഫസൽ വധവും എസ്‌ഡിപിഐ ബന്ധവും തലശ്ശേരിയില്‍ വലിയ ചർച്ചയാവുമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍, തലശ്ശേരി മണ്ഡലത്തില്‍ ഈ വിവാദങ്ങളൊന്നും കൂസാതെയായിരുന്നു ഇടത് മുന്നണിയുടെ പ്രചാരണം. ആ പ്രചാരണം ഇപ്പോൾ ഫലം കണ്ടു. ഷംസീര്‍ തുടര്‍ച്ചയായി രണ്ടുവട്ടം തലശ്ശേരിയുടെ എംഎല്‍എയായപ്പോള്‍ ഏറ്റവുമൊടുവില്‍ 2021-ല്‍ 36,801 വോട്ടുകളുടെ ഭൂരിപക്ഷം അദേഹത്തിനുണ്ടായിരുന്നു. എ.എന്‍ ഷംസീര്‍ ഇക്കഴിഞ്ഞ 10 വർഷം മണ്ഡലത്തിൽ നടത്തിയ വികസനം മുന്നോട്ട് വെച്ചാണ് കാരായി രാജൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്. സിപിഎം ജില്ലാ കമ്മറ്റി സെക്രട്ടേറിയറ്റംഗവും റബ്‌കോ ചെയർമാനുമാണ് കാരായി രാജൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam