യുഎപിഎ ചുമത്തിയ പൊലീസ് നടപടി തെറ്റ്; അംഗീകരിക്കാനാകില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി

By Web TeamFirst Published Nov 3, 2019, 11:57 PM IST
Highlights

നേരത്തെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി തുടങ്ങിവച്ച വിമര്‍ശനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വരെ നീണ്ടു

ദില്ലി: പന്തീരാങ്കാവില്‍ പിടിയിലായ യുവാക്കള്‍ക്കെതിരെ കേരള പൊലീസ് യുഎപിഎ ചുമത്തിയതിനെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സിതീറാം യെച്ചൂരിയും രംഗത്ത്. യുഎപിഎ ചുമത്തിയ നടപടി തെറ്റെന്ന് യെച്ചൂരി വ്യക്തമാക്കി. ജനാധിപത്യവിരുദ്ധമായ കരിനിയമമാണ് യുഎപിഎയെന്നും നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

നേരത്തെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി തുടങ്ങിവച്ച വിമര്‍ശനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വരെ നീണ്ടു. പൊലീസ് നടപടി ശരിയായില്ലെന്ന വിമര്‍ശനം ശക്തമായതോടെ ഇത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പന്തീരാങ്കാവില്‍ യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനോട് ഇടതു മുന്നണിക്കും സർക്കാരിനും യോജിപ്പില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

യുഎപിഎ ചുമത്തിയാലുടന്‍ അത് നിലവില്‍ വരില്ല. സര്‍ക്കാരിന്‍റെയും യുഎപിഎ സമിതിയുടെയും പരിശോധന ആവശ്യമാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. യുഎപിഎ ചുമത്തിയതിനോട് യോജിപ്പില്ലെന്ന സിപിഎം നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. 

അറസ്റ്റ് ചെയ്യപ്പെട്ട ചെറുപ്പക്കാർക്കെതിരെ യുഎപിഎ ചുമത്തരുതെന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്.  യുവാക്കളെ പോലീസ്‌ അറസ്റ്റു ചെയ്‌ത്‌ യുഎപിഎ ചുമത്തിയ നടപടി എല്‍ഡിഎഫ്‌ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള പ്രചരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയുള്ളതാണെന്നും സിപിഎം പറഞ്ഞിരുന്നു.

click me!