
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കേസ് അന്വേഷണം തീരും വരെ കാത്തിരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൻഐഎയും കസ്റ്റംസും അടക്കം നടത്തുന്ന അന്വേഷണം തീരുന്നതോടെ സ്വർണക്കടത്ത് കേസ് യുഡിഎഫിനും ബിജെപിക്കും ബൂമറാങ് ആകും . സ്വര്‍ണക്കടത്ത് കേസിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു മാറ്റവും വരുത്തില്ല. നടപടി എം ശിവശങ്കറിൽ ഒതുങ്ങിയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു,
ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്ന സുരേഷിന് കമ്മീഷൻ കിട്ടിയെന്ന ആരോപണത്തിൽ അന്വേഷണം നടക്കട്ടെ എന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സർക്കാറിന്‍റെ വികസന പ്രവര്‍ത്തനങ്ങൾ യുഡിഎഫിനേയും ബിജെപിയേയും വിറളിപിടിപ്പിച്ചിരിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിൽ സർക്കാർ ഭാഗമാകുന്നത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി അനുമതി ഒഴിവാക്കാനുളള കേന്ദ്ര സർക്കാർ നീക്കത്തിൽ കേരളം എതിർപ്പറിയിക്കും. രാജ്യത്തെ മതനിരപേക്ഷ ശക്തികൾക്ക് ആശങ്കയുണ്ടാക്കുന്നതാണ് രാമക്ഷേത്ര നിർമ്മാണം. രാമന്‍റെ പേരിൽ ക്ഷേത്രം നിർമ്മിക്കുന്നതിൽ എതിർപ്പില്ല. എന്നാൽ പള്ളി പൊളിച്ച സ്ഥലത്ത് സർക്കാർ നേതൃത്വത്തിൽ ക്ഷേത്രം നിർമ്മിക്കുന്നതാണ് പ്രശ്നമെന്നും കോടിയേരി വിശദീകരിച്ചു.
ആര്‍എസ്എസ് കോൺഗ്രസ് ചങ്ങാത്തം അയോധ്യയിലും മറനീക്കി പുറത്ത് വരികയാണ്. കേരളത്തിലും ബിജെപിയും കോൺഗ്രസും ഒരുമിച്ചാണ് .കോൺഗ്രസിനെ അധികാരത്തിലെത്തിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഇത് ആർഎസ്എസ് ഒരുക്കുന്ന കെണിയാണ്. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ മധ്യ പ്രദേശ് മാതൃകയിൽ സർക്കാരിനെ അട്ടിമറിക്കാൻ എളുപ്പമാണെന്നും കോടിയേരി പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam