
തിരുവനന്തപുരം: മലപ്പുറം എന്‍ഡിഎ സ്ഥാനാർത്ഥിയും കാലിക്കറ്റ് സർവകലാശാലാ മുൻ വി സിയുമായ ഡോ. അബ്ദുൾ സലാമിനെ പ്രധാനമന്ത്രി മോദിയുടെ പാലക്കാട് റോഡ് ഷോക്കിടെ വാഹനത്തിൽ കയറ്റാതിരുന്ന സംഭവത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് എകെ ബാലൻ. മത ന്യൂനപക്ഷത്തിൽ പെട്ട ആളെ മാറ്റി നിർത്തി എന്ന സന്ദേശം നൽകിയെന്നും അബ്ദുള്‍ സലാം അപമാനിതനായി തിരികെ പോയെന്നും എകെ ബാലൻ ചൂണ്ടിക്കാണിച്ചു.
മതന്യൂനപക്ഷങ്ങൾ ബിജെപിയിലേക്ക് പോയാൽ നാണം കെടുമെന്നും എകെ ബാലൻ പറഞ്ഞു. ഇത് ഗവർണർ കൂടി മനസ്സിലാക്കണം. പ്രധാനമന്ത്രി വന്നതുകൊണ്ട് പാലക്കാട് ബിജെപി ജയിക്കില്ല. കഴിഞ്ഞ തവണ കിട്ടിയ വോട്ട് പോലും ബിജെപി ക്ക് ഇത്തവണ കിട്ടില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണി ഇത്തവണ പാലക്കാട് വിജയിക്കുമെന്നും എകെ ബാലൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സംഭവത്തില്‍ വിശദീകരണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. നാലിൽ കൂടുതൽ പേരെ വാഹനത്തിൽ കയറ്റാൻ എസ്പിജിയുടെ അനുമതി ഉണ്ടായില്ലെന്നാണ് ബിജെപി വിശദീകരിക്കുന്നത്. പാലക്കാട്, പൊന്നാനി സ്ഥാനാർത്ഥികളും സംസ്ഥാന അധ്യക്ഷനുമാണ് മോദിയുടെ വാഹനത്തിൽ കയറിയത്.
പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മലപ്പുറം എൻഡിഎ സ്ഥാനാർത്ഥി അബ്ദുൾ സലാം ഉണ്ടായിരുന്നു. മോദിക്കൊപ്പം റോഡ് ഷോയിൽ അനുഗമിക്കാൻ നേരത്തെ പേര് വിവരങ്ങള്‍ നൽകിയിരുന്നതാണെന്നും എന്നാല്‍ വാഹനത്തിൽ കൂടുതൽ ആളുകൾ ഉള്ളതിനാലാണ് കയറാൻ കഴിയാതിരുന്നതെന്നും അബ്ദുൽ സലാം പ്രതികരിച്ചു. ഇതിൽ പരാതി ഇല്ലെന്നും സലാം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam