
പത്തനംതിട്ട: ഏരിയാ സെക്രട്ടറിയും സംഘവുമാണ് മര്‍ദ്ദിച്ചതെന്നും അധ്യാപകനായ താൻ വര്‍ഷങ്ങളായി അവതാരകൻ കൂടിയാണെന്നും പത്തനംതിട്ട ടൗണ്‍ സ്ക്വയര്‍ ഉദ്ഘാടന ചടങ്ങിനുശേഷം മര്‍ദനമേറ്റ അവതാരകരൻ ബിനു കെ സാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിനു കെ സാമിനെ സിപിഎം പ്രാദേശിക നേതാക്കള്‍ മര്‍ദിച്ചെന്നാണ് ആരോപണം.
ഇന്നലത്തെ സംഭവം ഏറെ മനോവിഷമം ഉണ്ടാക്കിയെന്ന് ബിനു കെ സാം പറഞ്ഞു. നഗരസഭ ചെയർമാനും മന്ത്രി വീണ ജോർജ്ജും തമിലുള്ള തർക്കത്തിൽ തന്നെ ഇരയാക്കുകയായിരുന്നു. രാത്രിയിൽ വിളിച്ച സിപിഎം നേതാക്കളാണ് ഇക്കാര്യം പറഞ്ഞത്. സിപിഎം ഭരിക്കുമ്പോൾ ഏരിയാ സെക്രട്ടറി ഉൾപ്പെടെ നേതാക്കള്‍ക്കെതിരെ പൊലീസിൽ പരാതി കൊടുത്തിട്ട് ഒരു കാര്യവുമില്ല. തൽക്കാലം പരാതി കൊടുക്കുന്നില്ല. പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ വരെ അവതാരകനായിട്ടുണ്ടെന്നും ഇങ്ങനെയൊരു അനുഭവം ആദ്യമാണെന്നും ബിനു കെ സാം പറഞ്ഞു.
കോൺഗ്രസ് അധ്യാപക സംഘടനാ നേതാവ് കൂടിയായ തന്നെ സൗഹൃദത്തിന്‍റെ പുറത്താണ് നഗരസഭ ചെയർമാൻ വിളിച്ചത്. ഇന്നലത്തെ സംഭവത്തിൽ ചെയർമാൻ നേരിട്ട് വിളിച്ചു മാപ്പ് പറഞ്ഞു എന്നും ബിനു കെ സാം പറഞ്ഞു. ടൗണ്‍ സ്ക്വയര്‍ ഉദ്ഘാടന ചടങ്ങിനിടെ ആരോഗ്യമന്ത്രി, സ്പീക്കർ എന്നിവരെ സ്വാഗതം ചെയ്ത രീതി ശരിയായില്ലെന്ന് ചൂണ്ടികാട്ടിയാണ് അധ്യാപകൻ കൂടിയായ ബിനു കെ. സാമിനെ മർദിച്ചത്.
അതേസമയം, ആരെയും മർദ്ദിച്ചിട്ടില്ലെന്നും തെറ്റ് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തെന്നുമാണ് സിപിഎം നേതൃത്വത്തിന്‍റെ വിശദീകരണം. അതേസമയം, പൊലീസിലേക്ക് പരാതി പോകാതിരിക്കാൻ നഗരസഭ ചെയർമാൻ ഉൾപ്പെടെ സിപിഎം നേതാക്കൾ അനുനയനീക്കം നടത്തുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam