
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരം സിപിഎമ്മും ബിജെപിയും തമ്മിലാണെന്ന എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ തന്നെയാണെന്നും പ്രത്യേക സാഹചര്യത്തിൽ പറഞ്ഞ ഇപിയുടെ വാക്കുകൾ വിവാദമാക്കേണ്ടതില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് ഇപി തന്നെ മറുപടി നൽകുമെന്നും അത്തരം ആരോപണങ്ങൾ പാർട്ടി ഏറ്റുപിടിക്കേണ്ടതില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
ഇന്നലെ ഇപിയെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. കേരളത്തിൽ മത്സരം ഇടതുമുന്നണിയും യുഡിഎഫും തമ്മിലാണ്. മത്സരത്തിൽ ഇടതുമുന്നണി വലിയ വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിക്ക് കനത്ത രീതിയിലുള്ള പുറകോട്ട് പോക്ക് ഈ തെരഞ്ഞെടുപ്പില്‍ സംഭവിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മത്സരം ഇടതുപക്ഷവും ബിജെപിയും തമ്മിലെന്ന് ആയിരുന്നു എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍റെ പ്രസ്താവന. പല മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് വരുന്നത് ബിജെപിയാണെന്നും കോൺഗ്രസ് ഇനിയും ദുർബലമാകുമെന്നും ലീഗ് മാറി ചിന്തിക്കണമെന്നും ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam