കോഴിക്കോട് മെഡി.കോളേജിൽ മരിച്ച കൊവിഡ് രോ​ഗിയുടെ മൃതദേഹം 28 മണിക്കൂറായിട്ടും സംസ്കരിച്ചിട്ടില്ല

By Asianet MalayalamFirst Published Nov 15, 2020, 2:44 PM IST
Highlights

ഇന്നലെയാണ് ഉള്ളിയേരി സ്വദേശി രാജൻ മരണപ്പെട്ടത്. നാല് സെൻ്റ സ്ഥലത്തെ വീട്ടിൽ താമസിക്കുന്ന രാജൻ്റെ മൃതദേഹം അവിടെ സംസ്കരിക്കാനാവില്ല. ഉള്ളിയേരിയിൽ പൊതുശ്മശാനമില്ലാത്തതിനാൽ കോഴിക്കോട് കോർപ്പറേഷനിലേക്ക് കൊണ്ടു വരിക മാത്രമാണ് പോംവഴി എന്നാൽ കോഴിക്കോട് നഗരത്തിലുള്ളവരെ മാത്രമേ ഇവിടെ സംസ്കരിക്കൂ എന്ന നിലപാടിലാണ് കോർപ്പറേഷൻ. 

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ കോവിഡ്  ബാധിച്ച മരിച്ചയാളുടെ മൃതദേഹം 28 മണിക്കൂർ കഴിഞ്ഞിട്ടും സംസ്കരിച്ചില്ല. സംസ്കരിക്കുന്ന സ്ഥലം സംബന്ധിച്ച് കോഴിക്കോട് കോർപ്പറേഷനും ഉള്ളിയേരി പഞ്ചായത്തും തമ്മിലുള്ള തർക്കമാണ് കാരണം. പ്രശ്നം പെട്ടെന്ന് പരിഹരിക്കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം

28 മണിക്കൂറായി അച്ഛന്‍റെ മൃതദേഹം സംസ്കരിക്കാൻ അനീഷും അജീഷും അധികൃതരുടെ കനിവ് തേടുകയാണ്. ഒടുവിൽ ജില്ലാ കളക്ടറുടെ ഇടപെടൽ തേടിയാണ് കളക്ട്രേറ്റിൽ എത്തിയത്. ഉള്ളിയേരി സ്വദേശി രാജൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് കൊവിഡ് ബാധിച്ച് മരിച്ചത് ശനിയാഴ്ച രാവിലെ പത്തുമണിക്ക്. 

നാലുസെന്‍റ് കൊളനിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കാൻ സ്ഥലമില്ലെന്നും പഞ്ചായത്തിൽ പൊതുശ്മശാനം ഇല്ലെന്നും കാണിച്ച് ഉടൻ തന്നെ കോർപ്പറേഷന് കത്ത് നൽകി. കോര്‍പറേഷന്‍ ശ്മശാനത്തില്‍ സംസ്കരിക്കാൻ സൗകര്യമൊരുക്കണമെന്നായിരുന്നു അഭ്യർത്ഥന. 

പക്ഷേ കോഴിക്കോട് നഗരത്തില്‍ താമസിക്കുന്ന ആളല്ലാത്തതിനാൽ ഏറ്റെടുക്കാനാവില്ലെന്ന് കോർപ്പേറഷൻ ആരോഗ്യ വിഭാഗം അറിയിച്ചു. ഇതോടെ വീണ്ടും ഉള്ളിയേരി പഞ്ചായത്തിനെ സമീപിച്ചെങ്കിലും അവരും കയ്യൊഴിഞ്ഞു.

അനീഷിന്‍റേയും അജീഷിന്‍റെ അനുഭവം ഒറ്റപ്പെട്ടതല്ല. സമാനസംഭവങ്ങൾ മുൻപും ഉണ്ടായിട്ടും അധികൃതൃർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. അതേസമയം പ്രശ്നപരിഹാരം കണ്ടെത്താന്‍ കോര്‍പറേഷനോട് ആവശ്യപ്പെട്ടെന്ന് കളക്ടര്‍ അറിയിച്ചു.

click me!