
തിരുവനന്തപുരം: മോൻസൻ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രവാസി മലയാളി അനിത പുല്ലയിലിനെ (Anitha Pullayil) ക്രൈംബ്രാഞ്ച് (crime branch) വിളിച്ചുവരുത്തും. അനിത അറിഞ്ഞുകൊണ്ടാണ് മോൻസന്‍റെ പല ഇടപാടും നടന്നതെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് വിളിച്ച് വരുത്തുന്നത്. മോൻസനും അനിതയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അനിതയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. മോന്‍സന്‍റെ ശേഖരത്തിലെ ചില വസ്തുക്കൾ ഇറ്റലിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്നും സൂചനയുണ്ട്.
മോൻസൻ മാവുങ്കലിനെ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് താൻ ആണെന്ന് അനിത പുല്ലായിൽ മുന്‍പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോൾ അത് പൊലീസിനെ അറിയിച്ചെന്നും അനിത പറഞ്ഞിരുന്നു. പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ട ബന്ധം മാത്രമാണ് മോന്‍സനുമായി ഉണ്ടായിരുന്നതെന്നാണ് അനിത വിശദീകരിച്ചത്. ഏകദേശം മൂന്ന് വർഷം മുമ്പാണ് മോൻസൻ സംഘടനയുടെ ഭാഗമായത്. അച്ഛന്‍റെ സംസ്കാര ചടങ്ങിൽ വച്ചാണ് മോന്‍സനെ ആദ്യമായി പരിചയപ്പെടുന്നത്. മോൻസനുമായി മറ്റ് ബിസിനസ് ബന്ധങ്ങളില്ല. ഡിഐജി സുരേന്ദ്രനെ മോൻസന്‍റെ വീട്ടിൽ വച്ചാണ് കാണുന്നത്. സൗഹൃദം വളർത്തി എടുക്കാൻ മോൻസന് പ്രത്യേക കഴിവുണ്ട്. മോൻസന്‍റെ സൗഹൃദത്തില്‍ പെട്ടുപോയ ആളാണ് താനെന്നും അനിത പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam