'ഇത് സാമ്പിൾ വെടിക്കെട്ട്, യഥാർത്ഥ പൂരം വരാനിരിക്കുന്നേയുള്ളു'; സിപിഎം ഗുരുതരമായ പ്രതിസന്ധിയിലേക്കെന്ന് അൻവർ

Published : Nov 30, 2024, 08:48 PM ISTUpdated : Nov 30, 2024, 08:54 PM IST
 'ഇത് സാമ്പിൾ വെടിക്കെട്ട്, യഥാർത്ഥ പൂരം വരാനിരിക്കുന്നേയുള്ളു'; സിപിഎം ഗുരുതരമായ പ്രതിസന്ധിയിലേക്കെന്ന് അൻവർ

Synopsis

സിപിഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിടൽ വെറും സാമ്പിള്‍ വെടിക്കെട്ട് മാത്രമാണെന്നും യഥാര്‍ത്ഥ പൂരം വരാനിരിക്കുന്നേയുള്ളുവെന്നും പിവി അൻവർ. 

മലപ്പുറം: സിപിഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിടൽ മഞ്ഞുമലയുടെ അറ്റം മാത്രം എന്ന് പിവി അൻവർ എംഎൽഎ. മുമ്പെങ്ങുമില്ലാത്തവിധം പ്രതിസന്ധിയിൽനിന്നും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കേരളത്തിലെ സി പിഎമ്മെന്നും പിവി അൻവര്‍ എംഎല്‍എ ഫേസ്ബുക്കിൽ കുറിച്ചു. ഗുരുതരമായ തരത്തിൽ സി.പി.എമ്മിൽ ആഭ്യന്തര പ്രതിസന്ധി മൂർഛിക്കുകയാണ്. നേതാക്കള്‍ക്കെതിരെ ഗുരുതര ലൈംഗിക, അഴിമതി ആരോപണങ്ങളാണ് ഉയരുന്നത്.

പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ കൊല്ലത്തും ആലപ്പുഴയിലുമൊക്കെയാണ് ഇത്തരം കാര്യങ്ങൾ ഉയർന്നുവരുന്നതെന്നത് പ്രശ്നങ്ങളുടെ ഗൗരവം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ഇവിടംകൊണ്ടവസാനിക്കുന്നില്ലെന്നും സംസ്ഥാന പാർട്ടിയെ വ്യക്തിപരമായും കുടുംബപരമായും സ്വാർഥ താൽപര്യങ്ങൾക്കുവേണ്ടിയും കുറേയാളുകൾ കയ്യടക്കിവെച്ചിരിക്കുകയാണെന്നും പിവി അൻവര്‍ പറഞ്ഞു. നാളെ ഇത് സംസ്ഥാനമാകെ വ്യാപിക്കാൻപോവുകയാണ്. അതിന്‍റെ മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ടുകളാണ് ഇപ്പോൾ ഉയരുന്നതെന്നും യഥാർഥ പൂരം വരാനിരിക്കുന്നേയുള്ളൂവെന്നും  പി.വി. അൻവർ എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു.

പിവി അൻവര്‍ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

മുമ്പെങ്ങുമില്ലാത്തവിധം പ്രതിസന്ധിയിൽനിന്നും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കേരളത്തിലെ സിപിഐഎം. ഗുരുതരമായ തരത്തിൽ അതിലെ ആഭ്യന്തര പ്രതിസന്ധി മൂർഛിക്കുകയാണ്. പാർട്ടിയുടെ സംസ്ഥാനത്തെ ശക്തികേന്ദ്രമായ കൊല്ലം ജില്ലയിലാണ് പാർട്ടിയെയാകെ നാണംകെടുത്തുംവിധമുള്ള രംഗങ്ങൾ അരങ്ങേറുന്നത്. ജില്ലയിലെ കരുനാഗപ്പള്ളി ഏരിയയ്ക്ക് കീഴിലെ പത്തു ലോക്കൽസമ്മേളനങ്ങളിൽ ഏഴെണ്ണവും തര്‍ക്കത്തെതുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടിവന്നിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായാണ് ഇത്രം സംഭവങ്ങൾ അരങ്ങേറുന്നത്. പലയിടത്തും കയ്യാങ്കളിയോളം കാര്യങ്ങളെത്തിയിരിക്കുകയാണ്. കുലശേഖരപുരം സൗത്ത് ലോക്കല്‍ സമ്മേളനം രണ്ടാംതവണയും നിർത്തിവെക്കേണ്ടിവന്നിരിക്കുകയാണ്.

ഇരുപത്തിനാലാം പാർട്ടികോൺഗ്രസിന് മുന്നോടിയായി നടക്കേണ്ട സംസ്ഥാന സമ്മേളനം നടക്കേണ്ട ജില്ലകൂടിയായ കൊല്ലത്താണ് ഇത്തരം രംഗങ്ങൾ അരങ്ങേറുന്നത്. സംസ്ഥാന നേതാക്കളെവരെ പൂട്ടിയിട്ട് പ്രതിഷേധിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ വളർന്നിരിക്കുകയാണ്. നേതാക്കള്‍ക്കെതിരെ ഗുരുതര ലൈംഗിക, അഴിമതി ആരോപണങ്ങളാണ് ഉയരുന്നത്. അഴിമതിക്കാരായവരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് മാറ്റണമെന്ന ആവശ്യമുയര്‍ത്തിയാണ് പ്രതിഷേധം. കരുനാഗപ്പള്ളിയിലെ പാര്‍ട്ടിയില്‍ ഒന്നാകെ അഴിമതിയുടെ കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും പണവും സമ്പത്തും ബാറുമെല്ലാമുള്ളവരാണ് കരുനാഗപ്പള്ളിയില്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്നും പാവങ്ങളുടെ പേരുപറഞ്ഞ് ഇവർ പ്രസ്ഥാനത്തെ വഞ്ചിക്കുകയാണെന്നും ഇത് വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും സ്ത്രീകളുൾപ്പെടെയുള്ളവർ തുറന്നുപറയുന്ന തരത്തിലേക്ക് കാര്യങ്ങൾ വളർന്നിരിക്കുന്നു.

അവസാനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ഇന്നു ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ കരുനാഗപ്പള്ളി ഏരിയ കമ്മറ്റി പിരിച്ചുവിടുന്നതിലേക്കും അഡ്ഹോക്ക് കമ്മറ്റി രൂപീകരണത്തിലേക്കും എത്തിയിരിക്കുകയാണ്.സിപിഎമ്മിന്റെ സ്വാധീനമേഖലയിൽ സംഘപരിവാരം പിടിമുറുക്കുകയാണ്. വിദ്യാർഥി യുവജന പ്രസ്ഥാനത്തിന്റെ ഉന്നത നേതൃത്വത്തിൽ പ്രവർത്തിച്ചവർപോലും യാതൊരു പ്രത്യയശാസ്ത്ര ബോധവുമില്ലാതെ സംഘപരിവാർ കൂടാരങ്ങളിലേക്ക് പോകുന്ന കാഴ്ചയും സിപിഎം അകപ്പെട്ട ആഭ്യന്തര പ്രതിസന്ധിയുടെ ഭാഗമാണ്.

പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ കൊല്ലത്തും ആലപ്പുഴയിലുമൊക്കെയാണ് ഇത്തരം കാര്യങ്ങൾ ഉയർന്നുവരുന്നതെന്നത് പ്രശ്നങ്ങളുടെ ഗൗരവം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ഇവിടംകൊണ്ടവസാനിക്കുന്നില്ല. സംസ്ഥാന പാർട്ടിയെ വ്യക്തിപരമായും കുടുംബപരമായും സ്വാർഥ താൽപര്യങ്ങൾക്കുവേണ്ടിയും കുറേയാളുകൾ കയ്യടക്കിവെച്ചിരിക്കുകയാണ്. നാളെ ഇത് സംസ്ഥാനമാകെ വ്യാപിക്കാൻപോവുകയാണ്. അതിന്റെ മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ടുകളാണ് ഇപ്പോൾ ഉയരുന്നത്. യഥാർഥ പൂരം വരാനിരിക്കുന്നേയുള്ളൂ.

പി.വി. അൻവർ എം.എൽ.എ

ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി, പന്നിയങ്കരയിൽ അപകടമൊഴിവായത് തലനാരിഴയ്ക്ക്

അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പദയാത്രക്കിടെ ദ്രാവകം എറിഞ്ഞു, പ്രതി കസ്റ്റഡിയിൽ

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ശുചിമുറിയിൽ കുറിപ്പ്, ഇൻഡിഗോ വിമാനം അടിയന്തരമായി ലക്നൗവിൽ ഇറക്കി
എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് പിന്നിൽ സിപിഎമ്മോ? സംശയിച്ച് കോണ്‍ഗ്രസ്, പാളയത്തില്‍ നിന്നുള്ള പണിയെന്നും വിമർശനം