
തിരുവനന്തപുരം: കെ റെയിലിൽ (K Rail) സിപിഐ (CPI) സംസ്ഥാന കൗണ്‍സിലിൽ വിമർശനം. രണ്ടാം പിണറായി സർക്കാരിന്‍റെ സ്വപ്ന പദ്ധതിക്ക് കാനം പൂർണ്ണ പിന്തുണ നല്‍കുമ്പോഴാണ് സിപിഐ സംസ്ഥാന കൗണ്‍സിലിൽ അംഗങ്ങള്‍ വിയോജിപ്പും ആശങ്കയും ഉയര്‍ത്തിയത്. കൊവിഡിലും പ്രളയത്തിലും സംസ്ഥാനം തകർന്ന് നിൽക്കുമ്പോൾ ധൃതിപിടിച്ച് പദ്ധതിക്ക് വേണ്ടി വാദിക്കരുതെന്നായിരുന്നു പ്രധാന വിമർശനം. പ്രതിസന്ധിയുടെ കാലത്ത് മുൻഗണന നൽകേണ്ടത് കെ റെയിലിനാണോ. പദ്ധതി ലാഭകരമാകില്ലെന്നും പ്രളയാനന്തര കേരളത്തിലെ പരിസ്ഥിതി ആശങ്കകൾ സിപിഐ അവഗണിക്കരുതെന്നും യോഗത്തിൽ വിമർശനമുയർന്നു. എന്നാല്‍ എൽഡിഎഫ് പ്രകടന പത്രികയിൽ പ്രാധാന്യം നൽകിയ പദ്ധതിയിൽ നിന്നും പിന്മാറാൻ ആകില്ലെന്നായിരുന്നു കാനത്തിന്‍റെ മറുപടി.
ആശങ്കകൾ സർക്കാർ പരിശോധിക്കുമെന്നും പ്രകടന പത്രികയിൽ ഉയർത്തിക്കാട്ടിയ പദ്ധതിയാണ് കെ റെയിലെന്നും കാനം വിശദീകരിച്ചു. സംസ്ഥാന കൗണ്‍സിലിന് ശേഷം വാർത്താ സമ്മേളനത്തിലും കാനം സിൽവർ ലൈന്‍റെ വക്താവായി. പദ്ധതിക്കെതിരെ നിൽക്കുന്ന യുഡിഎഫ് എംപിമാർ സംസ്ഥാനത്തോട് കാട്ടുന്നത് കൊടും വഞ്ചനയാണെന്ന് കാനം പറഞ്ഞു. ഐഐവൈഎഫ് സംസ്ഥാന സമ്മേളനത്തിലും കെ റെയിലിൽ വിമർശനമുയർന്നിരുന്നു. സിപിഐ സംസ്ഥാന കൗണ്‍സിലിൽ വിമർശനം ആവർത്തിക്കപ്പെട്ടതോടെ സിപിഐക്കുള്ള ഭിന്നതയും മറനീങ്ങി. മെട്രോമാൻ ഇ ശ്രീധരനും സാമ്പത്തിക പ്രതിസന്ധി ഉയർത്തി കെ റെയിലെനെതിരെ രംഗത്തെത്തി. യുഡിഎഫ് എംപിമാരും കെറെയിലെതിരായ വിമർശനം ആവർത്തിച്ചു. കടക്കെണിയില്‍ മുങ്ങിയ കേരളത്തിൽ പദ്ധതി നടപ്പാക്കാനാകില്ലെന്ന് ബെന്നി ബഹനാൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam