
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ടെക്ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഗാനസന്ധ്യക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലുപേരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. നാലുപേരും മരിച്ചത് ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തിന് പരിക്കേറ്റ് ശ്വാസതടസം ഉണ്ടായതായും മരിച്ച 4 പേരുടേയും കഴുത്തിലും നെഞ്ചിലുമാണ് പരിക്കേറ്റിരുന്നതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
അതേസമയം കുസാറ്റ് അപകടത്തിൽ ചികിത്സയിൽ കഴിയുന്ന 24 പേരെ ഡിസ്ചാർജ് ചെയ്യാനും തീരുമാനിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്. ഐസിയുവിൽ കഴിയുന്ന മൂന്നുപേരിൽ ഒരാളെയും മാറ്റും. ഇവരുടെയെല്ലാം ആരോഗ്യനിലയിൽ പുരോഗതി ഉള്ളതുകൊണ്ടാണ് ഇത്തരത്തിൽ തീരുമാനം. 10 പേർ ആശുപത്രിയിൽ തുടരുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
അപകടത്തിൽ മരിച്ച ആൻ റിഫ്റ്റയുടെ മൃതദേഹം നാളെ ഉച്ചക്ക് ശേഷം പറവൂരിലെ വീട്ടിലെത്തിക്കും. മറ്റന്നാൾ (ചൊവ്വാഴ്ച ) രാവിലെ 11 മണി വരെ വീട്ടിൽ പൊതു ദർശനം നടത്തിയതിന് ശേഷം കുറുമ്പത്തുരുത്ത് സെന്റ് ജോസഫ് പള്ളിയിൽ സംസ്ക്കാരം നടത്തും. ആന്‍ റിഫ്തയുടെ അമ്മ ഇറ്റലിയിലാണ്. കുട്ടിയുടെ അമ്മ ചൊവ്വാഴ്ച പുലർച്ച നാട്ടിലെത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam