
കൊച്ചി : കപ്പൽ മുങ്ങി കേരള തീരത്ത് അടിഞ്ഞ കണ്ടെയ്നറുകൾ കസ്റ്റംസ് പിടിച്ചെടുക്കും. കണ്ടെയ്നറിലെ സാധനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കി ഇറക്കുമതി ചുങ്കം ചുമത്തും. കപ്പലിന്റെ ഉടമ കമ്പനി ചുങ്കം അടച്ച് സാധനം ഏറ്റെടുക്കണം. അല്ലെങ്കിൽ കണ്ടുകെട്ടും.
1962 ലെ കസ്റ്റംസ് ആക്ട് സെക്ഷൻ 21 അനുസരിച്ചാണ് നടപടി. കടലിൽ ഒഴുകി കരയ്ക്ക് അടുക്കുന്ന വസ്തുക്കൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കി നികുതി ചുമത്തണം എന്നാണ് നിയമത്തിലെ ഈ വകുപ്പ് പറയുന്നത്.
ഇന്നലെ രാത്രി ചേർന്ന കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കണ്ടെയ്നർ അടിഞ്ഞ സ്ഥലങ്ങളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തി മഹസർ തയാറാക്കി ഏറ്റെടുക്കും. തീരത്ത് കസ്റ്റംസ് മറൈൻ പട്രോൾ ബോട്ടുകൾ നിരീക്ഷണം ശക്തമാക്കും. ശക്തികുളങ്ങരയിൽ തീരത്ത് അടിഞ്ഞ കണ്ടയ്നറുകൾ ബോട്ടുകൾ ഉപയോഗിച്ച് കെട്ടിവലിച്ച് കൊല്ലം പോർട്ടിലേക്ക് മാറ്റും.
അതേ സമയം,കൊല്ലത്തെ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ കടൽമാർഗം കൊണ്ടുപോകാനാണ് നീക്കം. റോഡ് മാർഗം കൊണ്ടുപോകുന്നത് പ്രയാസകരമെന്ന് വിലയിരുത്തൽ. കപ്പൽ കമ്പനിയായ എം എസ് സി നിയോഗിച്ച സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇതുവരെ 27 കണ്ടെയ്നറുകൾ അടിഞ്ഞു. ഇതിൽ 4 എണ്ണത്തിൽ അപകടകരമല്ലാത്ത വസ്തുക്കൾ കണ്ടെത്തി. മറ്റുള്ളവ ഒഴിഞ്ഞ കണ്ടെയ്നറുകളാണ്. ജനങ്ങൾ ജാഗ്രത തുടരണമെന്നും കണ്ടെയിനറുകൾക്ക് സമീപം പോകരുതെന്നുമാണ് മുന്നറിയിപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam