ബുറെവി ചുഴലിക്കാറ്റ് കേരളത്തിലേക്ക്, നെയ്യാറ്റിൻകര വഴി കടന്ന് പോകാൻ സാധ്യത, തെക്കൻ ജില്ലകളിൽ അതീവ ജാഗ്രത

By Web TeamFirst Published Dec 2, 2020, 10:25 AM IST
Highlights

ശക്തമായ കാറ്റിൽ മരങ്ങളും പരസ്യബോർഡുകളും ഉറപ്പില്ലാത്ത കെട്ടിട മേൽക്കൂരകളും തകർന്നു വീഴാൻ സാധ്യത. അധികൃതർ ആവശ്യപ്പെടുന്ന പക്ഷം ജനങ്ങൾ സുരക്ഷിതസ്ഥാനത്തേക്ക് മാറുക.

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ നിന്നും അറബിക്കടലിലേക്ക് നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് കേരളത്തിൽ പ്രവേശിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. രാവിലെ പത്ത് മണിയോടെ സ്വകാര്യ കാലാവസ്ഥാ ഏജൻസികളും പിന്നീട് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രവും പുറത്തു വിട്ട  ചുഴലിക്കാറ്റിൻ്റെ സഞ്ചാര പഥത്തിൽ കേരളവും ഉൾപ്പെടുന്നുണ്ട്.

ഉച്ചയോടെ ചില അന്താരാഷ്ട്ര ഏജൻസികൾ പുറത്തു വിട്ട ചുഴലിക്കാറ്റിൻ്റെ സഞ്ചാരപഥം കൂടുതൽ കരയിലേക്ക് കേറി നിൽക്കുന്ന തരത്തിലാണ് എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നെയ്യാറ്റിൻകരയും കടന്ന് കൂടുതൽ വടക്കോട്ടേക്ക് ചുഴലിക്കാറ്റിൻ്റെ ദിശ മാറുമോ എന്ന് വ്യക്തമാവാകാൻ ഇനിയും സമയെടുക്കും. ഇന്ന് രാത്രിയോടെ ശ്രീലങ്കയിൽ കര തൊടുന്ന ചുഴലിക്കാറ്റ് അവിടെ കരയിലൂടെ സഞ്ചരിച്ച് വീണ്ടും കടലിൽ പ്രവേശിക്കും. ഇതിനു ശേഷം മാത്രമേ ചുഴലിക്കാറ്റിൻ്റെ കേരളത്തിലെ സഞ്ചാരപഥത്തിൽ കുറേക്കൂടി വ്യക്തത വരൂ. അതേസമയം നൂറ് കിലോമീറ്ററിന് താഴെയാണ് ചുഴലിക്കാറ്റിന് വേഗത എന്നതിനാൽ അമിത ആശങ്ക വേണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. 

ഇന്ന് രാത്രിയോടെ ശ്രീലങ്കയിൽ കര തൊടുന്ന ചുഴലിക്കാറ്റ് ലങ്കയിലൂടെ സഞ്ചരിച്ച ശേഷം നാളെ രാത്രിയോടെ തമിഴ്നാട് തീരത്ത് പ്രവേശിക്കും എന്നാണ് പ്രവചനം. ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുന്നത് ഒരു തരത്തിൽ ഗുണകരമാണെന്നും  കരയിലൂടെ കൂടുതൽ നീങ്ങും തോറും കാറ്റിൻ്റെ കരുത്ത് കുറയുമെന്നും കുസാറ്റ് അസി.പ്രൊഫസറും കാലാവസ്ഥാ നിരീക്ഷകനുമായ ഡോ.അഭിലാഷ് പറഞ്ഞു. 

ശക്തമായ കാറ്റിൽ മരങ്ങളും പരസ്യബോർഡുകളും ഉറപ്പില്ലാത്ത കെട്ടിട മേൽക്കൂരകളും തകർന്നു വീഴാൻ സാധ്യതയുണ്ടെന്ന് അഭിലാഷ് പറയുന്നു. എന്നാൽ ഓഖി ചുഴലിക്കാറ്റിൽ ഉണ്ടായ പോലെ അതിശക്തമായ നാശനഷ്ടങ്ങൾ ബുറെവിയിൽ ഉണ്ടാവാൻ സാധ്യതയില്ലെന്നും നാളെ രാവിലെ മുതൽ മറ്റന്നാൾ വൈകിട്ട് കേരളത്തിൽ പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ അതീവ ജാഗ്രത വേണമെന്നും അഭിലാഷ് പറയുന്നു.

ചുഴലിക്കാറ്റിൻ്റെ സഞ്ചാരപാതയിൽ ഇനിയും മാറ്റം വരാം. കേരളത്തിന് പുറത്തേക്കോ ചിലപ്പോൾ കൂടുതൽ അകത്തേക്കോ കാറ്റ് വന്നേക്കാം ശ്രീലങ്കയിൽ പ്രവേശിച്ച് കാറ്റ് വീണ്ടും കടലിൽ എത്തിയാൽ മാത്രമേ സഞ്ചാരദിശയുടെ കാര്യത്തിൽ വ്യക്തമായ ചിത്രം ലഭിക്കൂ - അഭിലാഷ് പറയുന്നു. 

click me!