
തിരുവനന്തപുരം: അതിരൂക്ഷമായ പ്രകൃതിക്ഷോഭത്തെ നേരിടുന്ന തമിഴ്‌നാടിന് സംസ്ഥാനത്തിന്റെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'തമിഴ് സഹോദരങ്ങളെ നമ്മള്‍ ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ട്.' ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാന്‍ എല്ലാവരും മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
''അതിരൂക്ഷമായ പ്രകൃതി ക്ഷോഭത്തെ നേരിടുകയാണ് ചെന്നൈ നഗരം. ജീവാപായം ഉള്‍പ്പെടെയുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നു. ഈ കെടുതിയില്‍ തമിഴ് സഹോദരങ്ങളെ നമ്മള്‍ ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ട്. തമിഴ്‌നാട്ടില്‍ ഇതിനകം 5000-ല്‍ അധികം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു കഴിഞ്ഞു. ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള പരമാവധി സഹായങ്ങള്‍ എത്തിച്ചു നല്‍കാന്‍ എല്ലാവരും മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ ദുരന്തത്തെ മറികടന്നു മുന്നോട്ടു പോകാന്‍ തമിഴ്‌നാടിനൊപ്പം നില്‍ക്കാം. കേരളത്തിന്റെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ട്.''- മുഖ്യമന്ത്രി പറഞ്ഞു.
മിഗ്ജാമ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയിലുണ്ടായ അതിശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. മഴ കുറഞ്ഞതോടെ നഗരത്തില്‍ മെട്രോ സര്‍വീസുകള്‍ പുനരാരംഭിച്ചു. ചെന്നൈ വിമാനത്താവളം ഇന്ന് തന്നെ തുറന്നേക്കും. കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളിലായി ചെന്നൈ നഗരത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക കണക്ക് ഇന്ന് രാവിലെയാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. ഒരു സ്ത്രീയും ഏഴു പുരുഷന്മാരുമാണ് മരിച്ചതെന്ന് സർക്കാർ അറിയിച്ചു. വെള്ളക്കെട്ടിനെ തുടര്‍ന്ന് നഗരത്തിലെ 17 സബ് വേകള്‍ അടഞ്ഞു കിടക്കുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ചെന്നൈ സെന്‍ട്രലിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കാനും സ്റ്റാലിന്‍ നിര്‍ദേശം നല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam