
കൊച്ചി: കാലടി സർവകലാശാല മൂന്ന് പേർക്ക് ഓണററി ഡോക്ടറേറ്റ് നൽകാനുള്ള തീരുമാനം ഗവർണർ (Governor) എതിർത്തെന്ന വാർത്ത തെറ്റെന്ന് രേഖകൾ. നടി ശോഭന, ടി എം കൃഷ്ണ , എൻ പി ഉണ്ണി എന്നിവർക്ക് ഡി ലിറ്റ് (D.Litt) നൽകാനുള്ള തീരുമാനം ഗവർണർ അംഗീകരിച്ചതിന്റെ രേഖ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ഡി ലിറ്റ് തീരുമാനത്തെ ഗവർണർ എതിർത്തിട്ടില്ലെന്നും, അദ്ദേഹം ദില്ലിയിലായതിനാലാണ് ചടങ്ങ് വൈകിയതെന്നും അന്നത്തെ വിസി ധർമരാജ് അടാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാലടി സർവ്വകലാശാലാ ആർക്കാണ് ഡോക്ടറേറ്റിന് ശുപാർശ ചെയ്തതെന്ന് വെളിപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
രമേശ് ചെന്നിത്തല ഉന്നയിച്ച ചോദ്യങ്ങൾക്കുളള മറുപടിയിലൂടെ നിലവിലെ ആരോപണങ്ങളുടെ മുനയൊടിക്കുകയാണ് മുൻ വി സി ധർമരാജ് അടാട്ട്. മൂവർക്കും ഡീലിറ്റ് നൽകാനുളള ശുപാർശയ്ക്ക് എതിർപ്പുകൂടാതെയാണ് ഗവർണർ നവംബർ 3ന് അനുമതി നൽകിയത്. ഗവർണർ ദില്ലിയിൽ പോയിരുന്നതിനാലാണ് ചടങ്ങ് നടത്താനാകാതെ വന്നതെന്നും ധർമരാജ് അടാട്ട് പറയുന്നു. നവംബർ 29താൻ പിരിഞ്ഞതോടെ സ്ഥിരം വിസിയെ നിയമിച്ചിട്ടുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ടപതിക്ക് ഡിലിറ്റ് നൽകാനുളള ഗവർണറുടെ ശുപാർശ കേരള സർവകലാശാല സിൻഡിക്കേറ്റ് തളളിയതിന് ബദലായി കാലടി സർവ്വകലാശാലയുടെ ശുപാർശ ഗവർണറും നിരസിച്ചും എന്നായിരുന്നു ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam