
കൊച്ചി: തൃക്കാക്കരയിൽ യുഡിഎഫിന്‍റെ തേരോട്ടം തുടരവേ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡിസിസി. പിണറായിക്കുള്ള തിരിച്ചടിയാണ് തൃക്കാക്കരയിലേതെന്ന് ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറഞ്ഞു. വര്‍ഗീയതയെ താലോലിച്ചതിനുള്ള ശിക്ഷയെന്നും പ്രതികരണം. പിടിയുടെ ഭൂരിപക്ഷം ഉമ തോമസ് മറികടക്കും. ആദ്യം മുതല്‍ അവസാനം വരെ ഉമ തോമസ് ലീഡ് ചെയ്യും. വലിയ ഭൂരിപക്ഷത്തിൽ ഉമ വിജയിക്കുമെന്നും നേരത്തെ മുഹമ്മദ് ഷിയാസ് പറഞ്ഞിരുന്നു.
യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്‍റെ ലീഡ് പതിനായിരം കടന്നു. ലീഡ് കുത്തനെ ഉയരുകയാണ്. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഇരട്ടിയോളം വോട്ടിന്‍റെ ലീഡ് ഇത്തവണ ലഭിച്ചു. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തൃക്കാക്കര മണ്ഡലത്തിലെ കൊച്ചി നഗരമേഖലയിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എന്നാൽ നഗരമേഖലയിൽ തന്നെ മികച്ച ലീഡ് ഉമാ തോമസ് കരസ്ഥമാക്കിയതോടെ ട്രെൻഡ് വ്യക്തമായി. ആകെ പോൾ ചെയ്ത വോട്ടുകളിൽ കാൽഭാഗം എണ്ണി തീര്‍ന്നപ്പോൾ തന്നെ ആറായിരം വോട്ടുകളുടെ ലീഡാണ് ഉമ നേടിയത്. പി ടി തോമസിനും മുകളിലേക്ക് ഉമയുടെ ലീഡ് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്.
കഴിഞ്ഞ തവണ മൂന്നാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ 3335 വോട്ടുകളുടെ ലീഡായിരുന്നു പി ടി ക്ക്. എന്നാൽ ഇക്കുറി മൂന്നാം റൗണ്ട് കഴിഞ്ഞപ്പോൾ ആറായിരത്തിനും മേലെ ലീഡിലേക്ക് ഉമയെത്തി. ആദ്യ റൗണ്ടിൽ യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെ വോട്ടുകളാണ് എണ്ണിയത്. ഇവിടെ പി ടി ക്കും മേലെ ലീഡ് ഉമ പിടിച്ചു. പ്രതീക്ഷിച്ചതിലും വലിയ ലീഡിലേക്ക് ആദ്യറൗണ്ടിൽ ഉമ എത്തിയതിന് തൊട്ടുപിന്നാലെ വോട്ടിംഗ് കേന്ദ്രമായ മഹാരാജാസ് കോളേജിന് മുന്നിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ളാദ പ്രകടനം ആരംഭിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam